പത്തനാപുരം : കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു മക്കൾ. തിരുവനന്തപുരം പാലോട് തടത്തരികത്തു വീട്ടിൽ അശോക് കുമാർ (56) ആണ് പത്തനാപുരത്ത് ഷണ്ടിങ്ങിനിടെ മരിച്ചത്.
സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബസ് പരിശോധനയ്ക്കായി റോഡിലേക്ക് ഇട്ട ശേഷം ഡ്രൈവർ തിരികെ സ്റ്റാൻഡിലെത്തിയപ്പോൾ തല ചതഞ്ഞരഞ്ഞാണ് അശോക് കുമാർ ബസ് സ്റ്റാൻഡിനുള്ളിൽവച്ച് മരണപ്പെടുന്നത്. വർഷങ്ങളായി പത്തനാപുരത്ത് വീട് നിർമാണ പ്രവൃത്തി ചെയ്തുവരികയായിരുന്നു അശോക് കുമാർ. സംഭവത്തിൽ യാതൊരു നടപടിയും ഉണ്ടാകാഞ്ഞതിനെ തുടർന്ന് അശോക് കുമാറിന്റെ മക്കൾ പത്തനാപുരം പോലീസിൽ ഇന്നലെ അന്വേഷണം ആവശ്യപ്പെട്ടു പരാതി നൽകുകയും വിവരാവകാശ അപേക്ഷ സമർപ്പിച്ചിരിക്കുകയുമാണ്.
സംഭവം നടന്ന ഭാഗത്തെ സിസിടിവി പ്രവർത്തനരഹിതമാണെന്ന ഡിപ്പോ അധികൃതരുടെ വിശദീകരണം ആണ് ദുരൂഹത വർധിപ്പിക്കുന്നത്. ബസ് ഓടിച്ച ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സിസിടിവി ദൃശ്യവും പരിശോധിക്കുമ്പോൾ ഒരാൾ ബസിന് അടുത്തേക്കു പോകുന്നതു കാണാമായിരുന്നു. അതേസമയം, എന്താണ് സംഭവിച്ചതെന്നു ദൃശ്യങ്ങളിൽ വ്യക്തമല്ല.
സംഭവം നടന്ന ഭാഗത്തെ സി സി ടി വി ദൃശ്യം കെ എസ് ആർ ടി സി നൽകിയിട്ടില്ല. അച്ഛന്റെ മരണത്തിൽ സംശയം ഉണ്ടായതോടെയാണ് മക്കൾ വിവരാവകാശ അപേക്ഷ സമർപ്പിക്കുന്നത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടെങ്കിലും അശോക് കുമാറിന്റെ മരണം എങ്ങനെ സംഭവിച്ചതെന്നു പറയാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
അശോക് കുമാറിന്റെ മക്കൾ വിവരാവകാശ നിയമപ്രകാരം കെ എസ്ആർടിസി ഡിപ്പോയിൽ എടിഒക്ക് കഴിഞ്ഞ ദിവസമാണ് അപേക്ഷ നൽകിയത്. മക്കളായ ആതിര, അഞ്ജു, ആര്യ എന്നിവരാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. സാജുഖാൻ, ഫാറൂഖ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ എടിഒയ്ക്ക് അപേക്ഷ നൽകിയത്.
അതേസമയം, അശോക് കുമാറിന്റെ മരണം ആത്മഹത്യയാണെന്ന പോലീസിന്റെയും കെഎസ്ആർടിസിയുടെയും വാദം മക്കൾ തള്ളിയിട്ടുണ്ട്. അച്ഛന് ആത്മഹത്യ ചെയ്യാനായി ഒരു കാരണവുമില്ലെന്നു മക്കൾ പറയുന്നത്.