വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അടുത്ത അനുയായും ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സഹസ്ഥാപകനുമായ ചാർലി കിർക്ക് (31) വെടിയേറ്റു മരിച്ചു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ സംസാരിക്കുന്നതിനിടെ കിർക്കിനെതിരേ ഒരാൾ വെടിയുതിർക്കുകയായിരുന്നു. യുഎസിലുടനീളം രാഷ്ട്രീയ അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കിർക്കിന്റെ കൊലപാതകം.
കിർക്കിന്റെ മരണത്തിൽ ട്രംപ് അനുശോചനമറിയിച്ചു. യുഎസിലെ യുവതലമുറയുമായുള്ള കിർക്കിന്റെ അതുല്യമായ ബന്ധത്തെ ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് എടുത്തുപറഞ്ഞു. ചാർലിയെക്കാൾ നന്നായി അമേരിക്കൻ ഐക്യനാടുകളിലെ യുവാക്കളുടെ ഹൃദയം മറ്റാർക്കും മനസിലായില്ല, അല്ലെങ്കിൽ മറ്റാർക്കും കഴിഞ്ഞില്ല. താൻ, അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്നും അനുശോചനക്കുറിപ്പിൽ ട്രംപ് പറഞ്ഞു.
ചാർലി കിർക്കിനെ കൊലപ്പെടുത്തിയ അക്രമി കസ്റ്റഡിയിലാണെന്ന് എഫ്ബിഐ ഡയറക്ടർ എക്സിൽ സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. നേരത്തെ, ഒരു വൃദ്ധനെ സംശയിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇയാളെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതായും എഫ്ബിഐ ഡയറക്ടർ പറഞ്ഞു.