തലശേരി: ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയെന്ന കേസിൽ കൊടി സുനി ഉൾപ്പെട മുഴുവൻ പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. തലശേരി അഡീഷണൽ സെഷൻസ് ഫാസ്റ്റ് ട്രാക്ക്-3 ജഡ്ജ് റൂബി കെ. ജോസാണ് 14 പ്രതികളെയും വെറുതെ വിട്ടത്.
പള്ളൂർ മാഹി കൊയ്യോട് തെരുവിലെ സുഷി നിവാസിൽ ടി. സുജിത്ത് (37), ചൊക്ലി നെടുന്പ്രം മീത്തലെ ചാലിൽ ഷാരോൺ വില്ലയിൽ എൻ.കെ. സുനിൽകുമാർ എന്ന കൊടി സുനി (41), ചാലക്കര നാലുതറ മൻഡുപറന്പത്ത് കോളനിയിൽ ടി.കെ. സുനിൽകുമാർ (44), ചൊക്ലി ഓറിയന്റൽ സ്കൂളിനു സമീപത്തെ പറന്പത്ത് ഹൗസിൽ കെ.കെ. മുഹമ്മദ് ഷാഫി (40), പള്ളൂർ സെന്റ് തെരേസാസ് സ്കൂളിനു സമീപം ഷമിൽ നിവാസിൽ ടി.പി. ഷമിൽ (38), ചൊക്ലി കവിയൂർ റോഡിൽ കൂടേന്റവിട ഹൗസിൽ എ.കെ. ഷമ്മാസ് (36), ഈസ്റ്റ് പള്ളൂർ കുനിയിൽ ഹൗസിൽ കെ.കെ. അബാസ് (36), ചെന്പ്ര നാലുതറ റേഷൻ റോഡിനു സമീപം പാറയുള്ള പറന്പിൽ രാഹുൽ (34), പള്ളൂർ ചാലക്കര നാലുതറ കുന്നുമ്മൽ വീട്ടിൽ തേങ്ങ വിനീഷ് (45), പള്ളൂർ നാലുതറ പടിഞ്ഞാറെ പാലുള്ളതിൽ പി.വി. വിജിത്ത് (41), പള്ളൂർ കോഹിനൂർ ആശിർവാദ് നിവാസിൽ കെ. സിനോജ് (37) , ന്യൂമാഹി അഴീക്കൽ മീത്തലെ എടകണ്ടേന്റവിട ഫൈസൽ (43), ചൊക്ലി അളവിലം തണൽ ഹൗസിൽ കാട്ടിൽ പുതിയ വീട്ടിൽ സരീഷ് (41), ചൊക്ലി കണ്ണോത്ത് പള്ളിക്കു സമീപം തവക്കൽ മൻസിൽ ടി.പി. സജീർ (39) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഈ കേസിലെ മറ്റ് രണ്ട് പ്രതികളായ രജികാന്ത്, മുഹമ്മദ് റജീസ് എന്നിവർ നേരത്തെ മരിച്ചിരുന്നു.
വിധി പ്രഖ്യാപനം നടക്കാനിരിക്കെ ഇന്നു രാവിലെ മുതൽ കോടതി പരിസരത്ത് പോലീസ് കനത്ത സുരക്ഷയായിരുന്നു ഒരുക്കിയുരുന്നത്. വിധി പറയുന്പോൾ കോടതിക്കുള്ളിൽ മുദ്രാവാക്യം വിളി വേണ്ടെന്ന് കഴിഞ്ഞ ദിവസം കോടതി വാക്കാൽ ഉത്തരവിട്ടിരുന്നു. മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്ന വേളയിൽ കോടതി ഇത്തരമൊരു ഉത്തരവിട്ടത്.
ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 14 ദിവസമാണ് കോടതിയിൽ വിസ്താരം നടന്നത്. പ്രതികളെ കോടതി ചോദ്യം ചെയ്യുകയും 44 സാക്ഷികളെ വിസ്തരിക്കുകയും 140 രേഖകൾ മാർക്കു ചെയ്യുകയും ചെയ്തിരുന്നു. 2010 മേയ് 28ന് രാവിലെ പതിനൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.