ബ്‌ളാസ്‌റ്റേഴ്‌സ് വീണ്ടും നാട്ടില്‍

sp-blasteres കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്നു നിര്‍ണായക പോരാട്ടം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ എഫ്‌സി ഗോവയുമായാണു ബ്ലാസ്‌റ്റേഴ്‌സ് കൊമ്പുകോര്‍ക്കുക. പോയിന്റ് നിലയില്‍ അവസാനസ്ഥാനക്കാരുടെ പോരാട്ടത്തിന് വൈകിട്ട് ഏഴിനാണ് കിക്കോഫ്. ബംഗളൂരു എഫ്‌സി താരങ്ങളായ സി.കെ. വിനീതും റിനോ ആന്റോയും ടീമിനൊപ്പം ചേര്‍ന്നെങ്കിലും ഇന്നു കളിക്കുന്ന കാര്യം സംശയമാണ്.

നായകനും മാര്‍ക്വീ താരവുമായ ആരോണ്‍ ഹ്യൂസ് ഇല്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് നിര്‍ണായക മത്സരത്തിനിറങ്ങുമ്പോള്‍ പരിക്കാണ് ഗോവയെ അലട്ടുന്ന പ്രശ്‌നം. പരിക്കുമൂലം ഗോവയുടെ നാലു താരങ്ങള്‍ ഇന്നു കളിക്കാനുണ്ടാകില്ല. എട്ടു കളികള്‍ പൂര്‍ത്തിയാക്കിയ എഫ്‌സി ഗോവ ഏഴു പോയിന്റുമായി ഏറ്റവും പിന്നിലാണ്. ഒമ്പതു പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഏഴാമതും. ഇന്ന് ആരു ജയിച്ചാലും അവര്‍ക്കു പട്ടികയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാം. ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചാല്‍ 12 പോയിന്റുമായി നാലാം സ്ഥാനത്തേക്കും ഗോവ ജയിച്ചാല്‍ 10 പോയന്റുമായി ആറാം സ്ഥാനത്തേക്കും ഉയരും. എട്ടു മത്സരത്തില്‍ നിന്ന് രണ്ട് വിജയവും മൂന്നു സമനിലയും മൂന്നു തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കൈമുതല്‍. എഫ്‌സി ഗോവയ്ക്ക് എട്ടു മത്സരത്തില്‍നിന്ന് രണ്ടു വിജയവും ഒരു സമനിലയും അഞ്ചു തോല്വിയും.

ആദ്യപാദത്തിലെ എവേ പോരില്‍ 2–1 ന് ഗോവയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസവുമായാണ് സ്വന്തം തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും പോരിനിറങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ഡൈനാമോസിനോട് 2–0നു തോല്‍ക്കേണ്ടിവന്നത് ബ്ലാസ്‌റ്റേഴ്‌സിനെ നിരാശയിലാക്കിയിട്ടുണ്ട്. പരാജയമറിയാത്ത അഞ്ചു മത്സരങ്ങള്‍ക്കുശേഷമായിരുന്നു ടീമിന്റെ തോല്‍വി. പ്രതിരോധത്തിലെ വിള്ളലും ഗോളിയുടെ പിഴവും മധ്യനിരയുടെ മോശം പ്രകടനവും ആക്രമണനിരയുടെ ലക്ഷ്യബോധമില്ലായ്മയുമെല്ലാം അന്നു തിരിച്ചടിയായി. പരിക്കിനെത്തുടര്‍ന്ന് ആരോണ്‍ ഹ്യൂസ് സൈഡ് ബെഞ്ചിലിരുന്നതാണ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.

സെഡ്രിക് ഹെങ്ബര്‍ട്ടും ഹോസു കുരിയാസും സന്തോഷ് ജിങ്കനും അധ്വാനിച്ചു കളിച്ചെങ്കിലും ഹ്യൂസിന്റെ അഭാവം പ്രതിരോധത്തില്‍ ശരിക്കും നിഴലിച്ചു. തന്റെ ജന്മദിനത്തില്‍ ആരാധകരെ ആവേശത്തിലാക്കാന്‍ ഹ്യൂസ് ഇന്നുമുണ്ടാകില്ല. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡ് ദേശീയ ടീമിന്റെ പ്രതിരോധം കാക്കാനായി ഹ്യൂസ് നാട്ടിലേക്ക് പറന്നു. ആക്രമണനിരയില്‍ തിളങ്ങിയിരുന്ന ഡക്കന്‍ നാസണും ഹെയ്തി ദേശീയ ടീമിന്റെ ജേഴ്‌സി അണിയാന്‍ പോയി.

എഎഫ്‌സി കപ്പ് ഫൈനലിനുശേഷം മലയാളി താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയും ടീമിനൊപ്പം ചേര്‍ന്നു. ഇനിയുള്ള മത്സരങ്ങളില്‍ ഇരുവരുടെയും സേവനം ലഭ്യമാകും.ഹ്യൂസിന്റെ പകരക്കാരനായി ഇറങ്ങുന്ന താരത്തിന് ഏറെ അധ്വാനിക്കേണ്ടി വരും. മുഹമ്മദ് റാഫിയായിരിക്കും സ്‌െ്രെടക്കറായി ഇറങ്ങുക. റാഫി മികച്ച കളി കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ഷൂട്ടിംഗില്‍ പരാജയമാണ്. എങ്കിലും ഡല്‍ഹിക്കെതിരേ കളിച്ച ടീമില്‍ കാര്യമായ മാറ്റത്തിനു സാധ്യതയില്ല.

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പരാജയങ്ങളേറ്റുവാങ്ങിയ എഫ്‌സി ഗോവ അവസാനം കളിച്ച അഞ്ചു കളികളില്‍ രണ്ടു ജയവും ഒരു സമനിലയും നേടി. അവസാന മത്സരത്തില്‍ പൂന സിറ്റിയെ അവരുടെ നാട്ടില്‍ചെന്ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോച്ച് സീക്കോയും കൂട്ടരും. നിലവില്‍ ഏറ്റവും പിന്നിലുള്ള നിലവിലെ റണ്ണേഴ്‌സ് അപ്പായ എഫ്‌സി ഗോവയ്ക്ക് അവസാന നാലില്‍ ഇടംപിടിക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ ജയം അനിവാര്യമാണ്. എന്നാല്‍ ടീം പരിക്കിന്റെ പിടിയിലാണ്. മാര്‍ക്വീ താരം ലൂസിയോ, ജൂലിയോ സെസാര്‍, റെയ്‌നാള്‍ഡോ എന്നിവര്‍ ഇന്നു കളിക്കാനിറങ്ങില്ല.

ചില കളിക്കാരുടെ അഭാവം മറ്റു താരങ്ങള്‍ക്ക് അവസരമൊരുക്കുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് സീവ് കോപ്പല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ലോകകപ്പ് യോഗ്യതാ മത്സരം കളിക്കുന്നതിനായി മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസും യോഗ്യതാ മത്സരങ്ങള്‍ക്കായി ഹെയ്തി രാജ്യാന്തരതാരം ഡക്കന്‍സ് നാസണും നാട്ടിലേക്കു മടങ്ങി. ഇരുവരുടെയും അഭാവത്തില്‍ മറ്റു താരങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള അവസരമാണിത്. ഇവര്‍ മികവു കാണിച്ചാല്‍ അത് ഭാവിയില്‍ പ്രയോജനകരമായിരിക്കുമെന്നും കോപ്പല്‍ പറഞ്ഞു.

അതേസമയം, മത്സരത്തിനു മുന്‍പ് ടീമിനു പരിശീലിക്കാന്‍ ഗ്രൗണ്ട് നല്‍കിയില്ലെന്ന് ഗോവയുടെ കോച്ച് സീക്കോ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ആദ്യപാദത്തില്‍ ഹോം ഗ്രൗണ്ടില്‍ തോറ്റെങ്കിലും ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഇറങ്ങുന്നത് പുതിയ ഗെയിം എന്ന നിലയില്‍ കണ്ടുകൊണ്ടായിരക്കും.വിജയിക്കുക എന്നതില്‍ കവിഞ്ഞ് യാതൊന്നും തന്റെ മുന്നിലില്ലെന്നും സീക്കോ പറഞ്ഞു. അവസാനനിമിഷങ്ങളില്‍ ഗോള്‍ വഴങ്ങി തോല്‍വിയിലേക്ക് പോകുന്നതാണ് ഗോവയ്ക്ക് തിരിച്ചടിയാകുന്നത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഇതു സംഭവിച്ചിരുന്നു. ഇതിനു മാറ്റം വരുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

Related posts