മലയോരത്ത് മാഹി മദ്യവും വ്യാജചാരായ വില്പനയും വ്യാപകമാകുന്നു

KNR-MADHYAMപേരാവൂര്‍: മലയോര മേഖലയില്‍ മദ്യവും വ്യാജ ചാരായവും ലഹരി ഉത്പന്നങ്ങളുടെയും വിപണനവും ഉപയോഗവും വ്യാപകമാകുന്നു. കോളയാട്, പേരാവൂര്‍, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് മദ്യത്തിന്റെയും ലഹരി ഉത്പന്നങ്ങളുടെയും വില്പന വ്യാപകമായിട്ടുള്ളത്.

ചെറുകിട മദ്യവില്പനക്കാരെയും ഒന്നോ രണ്ടോ ലിറ്റര്‍ മദ്യം കടത്തുന്നവരെയും പിടികൂടുന്നുണ്ടെങ്കിലും വന്‍കിട വില്പനക്കാരെയും അവര്‍ക്ക് മദ്യം എത്തിച്ചുകൊടുക്കുന്നവരെയും പിടികൂടാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ലെന്നാണ് ആക്ഷേപം. മാഹിയില്‍ നിന്ന് പുലര്‍ച്ചെ ഓട്ടോറിക്ഷകളില്‍ വന്‍തോതില്‍ മദ്യം മലയോരത്തേക്ക് എത്തിക്കുന്നതായാണു വിവരം. മട്ടന്നൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ ചില്ലറ വില്പനശാലകളില്‍ നിന്ന് ആവശ്യാനുസരണം മദ്യം വില്‍പനക്കാര്‍ക്ക് നല്‍കുന്നതും മദ്യവില്പന കൂടാന്‍ കാരണമാകുന്നു.

ചില സ്കൂള്‍ പരിസരത്തെ കടകളില്‍ പാന്‍ ഉത്പന്നങ്ങളുടെ വില്പന സജീവമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഉപഭോക്താക്കളില്‍ ഏറിയ പങ്കും വിദ്യാര്‍ഥികളാണെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ലഹരി വില്പനക്കാര്‍ക്കെതിരേ എക്‌സൈസ് അധികൃതര്‍ നടപടി ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts