കോട്ടയം: 1000, 500 ആര്‍ക്കും വേണ്ട. ബിവറേജസില്‍ ക്യൂവിനു നീളം കുറഞ്ഞു. എല്ലാവര്‍ക്കും ക്വാര്‍ട്ടര്‍ മതി. പയിന്റും ഫുള്ളും ലിറ്ററും വാങ്ങിയാല്‍ 500, 1000 എടുക്കില്ല. നൂറും ചില്ലറയും ആരുടെയും കയ്യിലില്ല. അതിനാല്‍ ക്വാര്‍ട്ടര്‍ കുപ്പികള്‍ രാവിലെ വിറ്റു തീര്‍ന്നു. പെട്രോള്‍ പമ്പുകളില്‍ ഇന്നു കൂടി വലിയ നോട്ടുകള്‍ വാങ്ങുമെന്നു പറഞ്ഞെങ്കിലും ചിലയിടങ്ങളില്‍ വിരക്തിയുണ്ട്. പിന്നെ തന്നാല്‍ മതിയെന്ന പേരില്‍ പമ്പുകാര്‍ പതിവുകാരെ പറഞ്ഞു വിടുന്നു. ചില പമ്പുകാര്‍ 500, 1000 വാങ്ങുന്നുമില്ല. നോട്ട് വാങ്ങുന്ന പമ്പുകളില്‍നിന്ന് എല്ലാവരും ഫുള്‍ ടാങ്ക് അടിക്കുകയാണ്.
വാങ്ങുന്നവരുടെ പേരും വിലാസവും കുറിച്ചെടുക്കുന്നുണ്ട്. കൂടെ ഒളികാമറയില്‍ പടങ്ങളും. ബസുകളില്‍ പുകിലോടു പുകില്. അവശ്യയാത്രക്കിറങ്ങി ചില്ലറയില്ലാതെ ടിക്കറ്റെടുക്കാന്‍ പറ്റാതെ വന്നവര്‍ പലരാണ്. ദീര്‍ഘദൂര യാത്രക്കാരാണ് വലഞ്ഞത്. പ്രത്യേകിച്ചും ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാര്‍ തന്നെ വലയുന്നുണ്ട്. പതിവു ട്രെയിന്‍ യാത്രക്കാരേറെയും സീസണ്‍ ടിക്കറ്റിലായതിനാല്‍ അവിടെ പ്രശ്‌നമില്ല. റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ എല്ലാ നോട്ടും എടുക്കുന്നുണ്ട്. പക്ഷെ യാത്ര ചെയ്യേണ്ടവര്‍ക്കല്ലേ അതുകൊണ്ടു നേട്ടമുള്ളൂ.
ബാക്കി തന്നില്ലെങ്കിലും വേണ്ട 500 രൂപയുടെ നോട്ട് എടുത്തേ പറ്റുവെന്നു കെഞ്ചിയവരുമുണ്ട്. കല്യാണം, സദ്യ എന്നിവ നടത്തുന്നവരാണ് വലയുന്ന മറ്റൊരു വിഭാഗം. മീന്‍, പച്ചക്കറി, ഇറച്ചിക്കടക്കാര്‍ ആകെ വിഷമത്തിലായി. വരുന്നവരുടെ കൈയില്‍ ചില്ലറയില്ല. കടക്കാര്‍ക്ക് വാങ്ങിവയ്ക്കാനുമാവില്ല. മീന്‍ സൂക്ഷിച്ചുവയ്ക്കാന്‍ പറ്റാത്ത നിലയില്‍ പല കടകളിലും വില കുറച്ചു വില്‍ക്കുന്നു. അങ്ങനെ 150 രൂപയുടെ അയലയും കിളിയും 100രൂപയിലേക്ക് താഴ്ന്നു.
കൂലിപ്പണിക്കാര്‍ക്കും ദിവസവേതനക്കാര്‍ക്കും ടാക്‌സിക്കാര്‍ക്കും കാശുകൊടുക്കാന്‍ പറ്റാതെയും ജനം വലയുന്നു. തൊഴിലാളികള്‍ക്ക് കാശു വാങ്ങാതിരിക്കാനും പറ്റില്ല. 100, 50 നോട്ടുകെട്ടുകളുമായൊന്നുമല്ല പലരും ജീവിക്കുന്നത്. ആശുപത്രികളിലും മരുന്നു കടകളിലും പണം എടുക്കുന്നുണ്ട്. പക്ഷേ രോഗമുള്ളവര്‍ക്കും മരുന്നു വാങ്ങേണ്ടവര്‍ക്കുമല്ലേ അവിടെ പോകേണ്ടതുള്ളു. പതിവുരോഗികള്‍ കാര്യമായി മരുന്ന് സ്‌റ്റോക്ക് ചെയ്യുന്നതായും കേള്‍ക്കുന്നു.
സ്വര്‍ണക്കടകളില്‍ കാര്‍ഡും 100ഉം മാത്രമേ എടുക്കുന്നുള്ളു. ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങുന്നവരാണ് വിഷമിക്കുന്നത്. പ്രത്യേകിച്ചും കല്യാണ ആവശ്യത്തിന് സ്വര്‍ണം വാങ്ങാന്‍ വന്നവര്‍. ഒന്നോ രണ്ടോ ദിവസം കൂടി വലിയ നോട്ടുകള്‍ക്ക് ഇളവു കിട്ടിയിരുന്നെങ്കില്‍ ഇന്നും നാളെയും സ്വര്‍ണക്കടകളിലും മദ്യക്കടകളിലുമുണ്ടാകാവായിരുന്ന തിരക്ക് എന്തായിരിക്കും. ജനം സ്വര്‍ണം വാങ്ങാന്‍ ഇടിച്ചുകയറിയേനേ. കൈക്കാശും കള്ളക്കാശും മുഴുവന്‍ സ്വര്‍ണമാക്കിയേനേ.
മിക്ക കടകളിലും കച്ചവടം നന്നേ കുറഞ്ഞു. വ്യാപാരമേഖല സ്തംഭിച്ചു. ഒരു വകയും വില്‍ക്കാനും വാങ്ങാനും പറ്റാത്ത സ്ഥിതി. വിശന്നുപൊരിയുന്നവര്‍ 100രൂപയില്‍ കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ ഗതികേടായി. ക്രെഡിറ്റ് കാര്‍ഡ് ഇന്നും സാധാരണക്കാര്‍ക്ക് പ്രാപ്യമില്ല. ചെറുകിടക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ പോലുമറിയില്ല. അതിനാല്‍ കാര്‍ഡ് സമ്പ്രദായംകൊണ്ടു പാവങ്ങള്‍ക്ക് രക്ഷയില്ല.