ഭൂമുഖത്തുനിന്ന് വേരറ്റുപോയെന്നു കരുതിയിരുന്ന പുഷ്പിത പരാദസസ്യത്തെ 175 വർഷങ്ങൾക്കു ശേഷം വയനാട് തൊള്ളായിരം വനമേഖലയിൽ കണ്ടെത്തി. ഒറോബാഞ്ചെസീ സസ്യ കുടുംബത്തിൽ ഉൾപ്പെടുന്ന കമ്പെലിയ ഒറൻഷ്യാക എന്ന സസ്യത്തെയാണ് കണ്ടെത്തിയത്.
കല്പറ്റ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ഗവേഷകനായ സലിം പിച്ചൻ, ആലപ്പുഴ സനാതനധർമ കോളജിലെ സസ്യശാസ്ത്ര ഗവേഷകരായ ഡോ. ജോസ് മാത്യു, അരുൺരാജ്, ഡോ. വി.എൻ. സഞ്ജയ്, ശ്രീലങ്കയിലെ പെരാഡീനിയ യൂണിവേഴ്സിറ്റി ഗവേഷകനായ ബി. ഗോപല്ലാവ എന്നിവരാണ് ഈ സസ്യത്തെ കണ്ടെത്തിയത്.
1849ന് മുൻപ് തമിഴ്നാട്ടിലെ നടുവട്ടത്ത് റോബർട്ട് വൈറ്റാണ് ഈ സസ്യത്തെ ആദ്യമായി ശേഖരിച്ചു ശാസ്ത്രലോകത്തിന് മുന്പിൽ വിവരിച്ചത്. പിന്നീട് കാണപ്പെടാത്തതിനാൽ ഒന്നര നൂറ്റാണ്ടിലേറെയായി ശാസ്ത്രലോകം ഈ സസ്യത്തിന്റെ സ്വഭാവഗുണങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണുന്ന ക്രിസ്റ്റിസോണിയ ബൈക്കളർ എന്ന സസ്യംതന്നെ ആവാം ഇതെന്ന് കരുതിപ്പോരുകയും ചെയ്തു.
2022-23 കാലഘട്ടത്തിൽ വയനാട് തൊള്ളായിരം വനമേഖലയിൽനിന്നു കിട്ടിയ സസ്യം റോബർട്ട് വൈറ്റ് വിശദീകരിച്ച കമ്പെല്ലിയ ഓറൻഷ്യക തന്നെ ആണെന്ന് ഉറപ്പിക്കുക എന്നതായിരുന്നു ഗവേഷകരുടെ മുന്നിലെ വെല്ലുവിളി.
പശ്ചിമഘട്ടത്തിലെ ഒറോബാഞ്ചെസീ സസ്യകുടുംബത്തെക്കുറിച്ച് ഗവേഷണം ചെയ്യുന്ന അരുൺരാജിന്റെ പഠനങ്ങളാണ് ലഭിച്ച സസ്യം കമ്പെല്ലിയ ഓറൻഷ്യക ആണെന്ന് ഉറപ്പിച്ചത്. ഇംഗ്ലണ്ടിലെ റോയൽ ബോട്ടാണിക്കൽ ഗാർഡന്റെ ഔദ്യോഗിക ജേർണൽ ആയ ക്യൂ ബുള്ളറ്റിനിന്റെ പുതിയ ലക്കത്തിൽ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രത്യേക ഇനത്തിൽപെട്ട കുറിഞ്ഞി ചെടികളുടെ വേരിൽനിന്ന് വളർച്ചയ്ക്ക് ആവശ്യമായ പോഷക ഘകങ്ങൾ വലിച്ചെടുത്ത് ജീവിക്കുന്ന ഈ പൂർണ പരാദ പുഷ്പിത സസ്യം വളരെ കുറച്ച് ആഴ്ചകൾ മാത്രം ജീവിക്കുന്നതാണ്.

