തളിപ്പറമ്പ്: ക്ഷേത്രഭണ്ഡാരം തകർത്ത് പണം കവരുന്നതിനിടെ മോഷ്ടാവ് പിടിയില്‍. പരിയാരം ഐടിസി കോളനിയിലെ ജോഷിയാണ് പിടിയിലായ മോഷ്ടാവ്. കൂടെ ഉണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. പുളിമ്പറമ്പില്‍ ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം.
നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ജോഷി തോട്ടാറമ്പ് മുത്തപ്പന്‍ക്ഷേത്രത്തലെ ഭണ്ഡാരമാണ് കവര്‍ച്ച ചെയ്തത്. ഭണ്ഡാരം തകര്‍ക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ നൈറ്റ് വാച്ച്മാനായ ബക്കളത്തെ എം.ഷാജിയാണ് ആദ്യം ഓടിയെത്തിയത്.
ഷാജിയെ കണ്ട ഉടനെ ഇരുവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ജോഷി പിടിയിലായി. ഈ സമയത്ത് അതുവഴി വന്ന പട്ടുവം സ്വദേശിയായ ഓട്ടോഡ്രൈവറും ചേര്‍ന്നാണ് മോഷ്ടാവിനെ കീഴ്പ്പെടുത്തിയത്.
തളിപ്പറന്പ് പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഓടിരക്ഷപ്പെട്ടത് ഇയാളുടെ കൂട്ടാളിയായ ബംഗാളി റോബിനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 950 രൂപയുടെ നോട്ടുകളും ചില്ലറനാണയങ്ങളുമാണ് ഭണ്ഡാരത്തില് നിന്ന് കവര്‍ച്ച ചെയ്തത്.

