ലണ്ടൻ: ഭക്ഷണത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ മനുഷ്യനു ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗവേഷകര്‍. ഫാസ്റ്റ് ഫുഡ്, പായ്ക്കറ്റുകളില്‍ ലഭിക്കുന്ന “റെഡി ടു ഈറ്റ്’ ഭക്ഷണപദാര്‍ഥങ്ങള്‍ ഒരിക്കലും ശീലമാക്കരുതെന്നും ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
ഭക്ഷണത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ കാന്‍സര്‍, വന്ധ്യത തുടങ്ങിയ ഗുരതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ആഗോളവ്യാപകമായി ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഗവേഷകര്‍.
ഫ്തലേറ്റ്സ്, ബിസ്ഫെനോള്‍സ് എന്നിവ മനുഷ്യന്റെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ മാരകമായി ബാധിക്കും. ഇതു പ്രത്യുത്പാദനശേഷിയെ ബാധിക്കുകയും വരും ദശാബ്ദങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കുകയും ചെയ്യും.
ഈ രാസവസ്തുക്കളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക നാശനഷ്ടങ്ങള്‍ പൂര്‍ണതോതില്‍ വിലയിരുത്തിയിട്ടില്ല. എന്നിരുന്നാലും, കാര്ഷികനഷ്ടങ്ങളും ജല സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള ചെലവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ പരിമിതമായ വിലയിരുത്തലില്‍ 640 ബില്യണ്‍ ഡോളറിന്റെ അധികച്ചെലവാണു സൂചിപ്പിക്കുന്നത്.
ഗുരുതരമായ ദീര്‍ഘകാല ജനസംഖ്യാ പ്രത്യാഘാതങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്തലേറ്റുകള്, ബിസ്ഫെനോള്‍സ് തുടങ്ങിയ ഹോര്‍മോണ്‍ തകരാറുണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം നിലവിലെ നിലവാരത്തില്‍ തുടര്‍ന്നാല്‍, 2025 നും 2100 നും ഇടയില്‍ ലോകത്ത് 200 ദശലക്ഷം മുതല്‍ 700 ദശലക്ഷം വരെ ജനനനിരക്ക് കുറയാന്‍ സാധ്യതയുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പുനൽകുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഹെല്‍ത്ത്, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത്, കെംസെക്, സസെക്സ് യൂണിവേഴ്സിറ്റി, ഡ്യൂക്ക് യൂണിവേഴ്സിറ്റി തുടങ്ങിയ യുഎസിലെയും യുകെയിലെയും സര്‍വകലാശാലകളില്‍ നിന്നുള്ള ഡസന്‍ കണക്കിന് ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്.
ബോസ്റ്റണ്‍ കോളജിലെ ശിശുരോഗവിദഗ്ധനും പൊതുജനാരോഗ്യ വിദഗ്ധനുമായ പ്രൊഫസര്‍ ഫിലിപ്പ് ലാന്‍ഡ്രിഗന്‍ ഈ കണ്ടെത്തലുകളെ വലിയ മുന്നറിയിപ്പ് എന്നാണ് വിശേഷിപ്പിച്ചത്, കാലാവസ്ഥാ വ്യതിയാനം പോലെ തന്നെ ഗുരുതരമായ ഭീഷണിയാണ് രാസമലിനീകരണം എന്നും അദ്ദേഹം പറഞ്ഞു.
1950 മുതല്‍ രാസവസ്തുക്കളുടെ ഉത്പാദനം 200 മടങ്ങ് വര്‍ധിച്ചു. ഇപ്പോള്‍ ലോകമെമ്പാടും 350,000-ത്തിലധികം സിന്തറ്റിക് രാസവസ്തുക്കള്‍ ഉപയോഗത്തിലുണ്ട്. മരുന്നുകളില്‍നിന്ന് വ്യത്യസ്തമായി, മിക്ക വ്യാവസായിക രാസവസ്തുക്കളും വിപണിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് കുറഞ്ഞ സുരക്ഷാപരിശോധനയ്ക്കു മാത്രമാണു വിധേയമാകുമെന്നതും വിദഗ്ധര്‍ പറയുന്നു.
