രാമങ്കരി: കാര്‍ഷികമേഖലയിലെ സ്ത്രീ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ കുറവ്. കള നുള്ളാനും പോച്ച പറിക്കാനുമായി കുട്ടനാടന്‍ പാടശേഖരങ്ങളിലേക്ക് ചുവടുവച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍.രാമങ്കരി കൃഷിഭവനു കീഴിലെ ഏക്കറുകണക്കിന് വരുന്ന കോയല്വട്ടത്തുശേരി (മണലുംഭാഗം), പെരുമാനിക്കരി തുടങ്ങിയ പാടശേഖരങ്ങളില്‍ നാട്ടുകാരായ സ്ത്രീ തൊഴിലാളികളെ പ്രതീക്ഷിച്ച് കര്‍ഷകര്‍ ദിവസങ്ങളോളം കാത്തിരുന്നിട്ടും പ്രയോജനമില്ലാതെ വന്നതോടെയാണ് അതിഥി തൊഴിലാളികളെ ആശ്രയിക്കാന്‍ തീരുമാനിച്ചത്.
രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 2.30 വരെയും ചിലര്‍ വൈകിട്ട് അഞ്ചുവരെയും കൂടാതെ മണിക്കൂറിന് ജോലിയെടുക്കാനും ഇവര്‍ തയാറാണ്. സാധാരണ 900 രൂപ മുതല്‍ 1000 രൂപവരെ വേതനമായി നല്‍കാറുണ്ട്.കളനുള്ളല്, പോച്ചനീക്കല്, വരമ്പ് ഉറപ്പിക്കല്‍, വിഷം തളിക്കല്‍ തുടങ്ങിയ ജോലികള്‍ക്ക് ഇവരെയാണ് ഇപ്പോള്‍ ആശ്രയിച്ചുവരുന്നത്. ഇവരിലധികവും കര്‍ണ്ണാടക, ബംഗാള്‍ സ്വദേശികളാണ്. നിര്‍മാണമേഖലയിലെ അത്രയും കഠിനാധ്വാനം ഇവിടെ ആവശ്യമില്ലെന്നത് ഈ മേഖലയോട് ഇവരുടെ താത്പര്യം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
1000 രൂപ കൂലി നല്‍കേണ്ടിവരുന്നത് കര്‍ഷകര്‍ക്ക് വലിയ പ്രശ്നം തന്നെയാണങ്കിലും കള വളര്‍ന്ന് കൃഷിയെ മൂടുന്ന തരത്തിലേക്ക് മാറിയാല്‍ പിന്നെ ഇവരെ ആശ്രയിക്കുക മാത്രമെ രക്ഷയുള്ളുവെന്നാണ് ഇപ്പോഴത്തെ സ്ഥിതി. കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളായ സ്ത്രീകള്‍ ആയാസം കുറഞ്ഞ തൊഴിലുറപ്പ് പോലുള്ള മറ്റു ജോലികള്‍ തേടിപ്പോയതിനു പുറമെ സ്വയംതൊഴിലുകളിലേക്കു തിരിഞ്ഞതുമാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
വിളവെടുപ്പ് പൂര്‍ണമായും യന്ത്രത്തിലേക്ക് തിരിഞ്ഞെങ്കിലും കുട്ടനാടന്‍ കാര്‍ഷിക മേഖലയിലെ മറ്റ് ജോലികള്‍ക്ക് ഇന്നും തൊഴിലാളികളെയാണ് കര്‍ഷകര്‍ ആശ്രയിച്ചു വരുന്നത്. വര്‍ധിച്ചുവരുന്ന കൂലിച്ചെലവ് കണക്കിലെടുത്ത് ഈ രംഗങ്ങളില്‍ക്കൂടി യന്ത്രവത്ക്കരണം കൊണ്ടുവന്നാല്‍ മാത്രമാണ് തങ്ങള്‍ക്ക് ഇനി പിടിച്ചുനില്ക്കാന് കഴിയൂ എന്ന അഭിപ്രായവും കര്‍ഷകര്‍ക്കിടയില്‍ ശക്തിപ്പെട്ടിണ്ട്.
