കാഠ്മണ്ഡു: നേപ്പാളിലെ ഭദ്രാപുരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയം, വിമാനത്തിൽ 51 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് എയർലൈൻ അറിയിച്ചു.
തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് ഭദ്രാപുരില് എത്തിയതായിരുന്നു വിമാനം. രാത്രി 9.08-ഓടെ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റൺവേയിൽനിന്ന് തെന്നിമാറി ഏതാണ്ട് 200 മീറ്റർ വിമാനം നീങ്ങി. തൊട്ടടുത്തുള്ള അരുവിക്ക് സമീപമുള്ള പുല്മേട്ടിലാണ് വിമാനം നിന്നത്.
സമീപ വർഷങ്ങളിൽ നിരവധി വ്യോമയാന അപകടങ്ങൾ ഉണ്ടായതിനെത്തുടർന്ന് നേപ്പാളിൽ വ്യോമ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിനിടെയാണു പുതിയ സംഭവം. 2024 ജൂലൈയിൽ, കാഠ്മണ്ഡുവിൽനിന്ന് പറന്നുയർന്ന സൗര്യ എയർലൈൻസ് വിമാനം തകർന്നുവീണു 18 പേർ മരിച്ചിരുന്നു.
