അടൂർ: പതിനാറുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച ശേഷം ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റിലായി. പത്തനാപുരം മാങ്കോട് വാഴത്തോട്ടം അനീഷ് ഭവനില്‍ എസ്. അജീഷ് (23) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കുട്ടിയെ കാണ്മാനില്ല എന്ന വിവരം കുട്ടിയുടെ മാതാവ് സ്റ്റേഷനില്‍ അറിയിച്ചതിനേ തുടര്‍ന്ന് അടൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അജീഷിനെയും പെൺകുട്ടിയെയും കരുവാറ്റ ഈവി വായനശാലയ്ക്ക് സമീപത്ത് നിന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
പെണ്‍കുട്ടിയുടെ അയല്‍വാസിയുടെ വീടിനടുത്തുവച്ച് കുട്ടിയെ കണ്ട് പരിചയമായ അജീഷ് ഇന്‍സ്റ്റഗ്രാം വഴി തുടര്‍ച്ചയായി സന്ദേശങ്ങൾ അയച്ചും ഫോണിലൂടെ നിരന്തരം വിളിച്ചും വീട്ടുകാരറിയാതെ പെൺകുട്ടിയെ വിളിച്ചിറക്കിക്കൊണ്ടുപോകുകയിരുന്നു.
അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്ഐ രാധാകൃഷ്ണൻ, എഎസ്ഐ മഞ്ജുമോൾ, വിനോദ്, അഭിലാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
