ഹരിപ്പാട്: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽനിന്ന് കാണിക്കവഞ്ചിയിലെ പണം മോഷ്ടിച്ച വാച്ചർ പിടിയിൽ. ഹരിപ്പാട് സ്വദേശിയായ രാഗേഷ് കൃഷ്ണനെയാണ് ദേവസ്വംബോർഡ് അധികൃതർ പിടികൂടിയത്. ഇന്നലെ ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടെയാണ് ഇയാൾ പണം മോഷ്ടിച്ചത്. മൂന്നു വഞ്ചികളിൽ രണ്ടെണ്ണം എണ്ണിയശേഷം ഒരു കാർഡ് ബേർഡ് പെട്ടിയുമായി ഇയാൾ പോകുന്നതു കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് മോഷണം പിടിക്കപ്പെട്ടത്.
ഇയാളിൽനിന്ന് 100ന്റെ 63 നോട്ടുകളും 500ന്റെ 12 നോട്ടുകളും 20ന്റെ 1000 നോട്ടുകളുമടക്കം 32,300 രൂപ കണ്ടെത്തി. ക്ഷേത്രത്തിലെ നാദസ്വരം കലാകരാനായിരുന്ന രാഗേഷ് നാലുമാസം മുമ്പാണ് വാച്ചറായത്. അന്നുമുതൽ ഇയാൾ കാണിക്ക വഞ്ചിയിൽനിന്ന് പണം മോഷ്ടിക്കുന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് നിരീക്ഷിച്ചുവരികയാരിന്നു.
സബ്ഗ്രൂപ്പ് ഓഫീസറുടെ നേതൃത്വത്തിൽ പണം എണ്ണി തിട്ടപ്പെടുത്തിയശേഷം ഇയാൾ കാർഡ് ബേർഡ് പെട്ടിയും ചാക്കുകളുമായും കടന്നുകളയുകയായിരുന്നു. ഇത് കണ്ട് സംശയം തോന്നി പെട്ടി കുടയാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നൽകാൻ തയാറായില്ല.
ചാക്കുകൾ മാത്രമാണ് കുടഞ്ഞുകാണിച്ചത്. തുടർന്ന് ബലം പ്രയോഗിച്ച് കുടയുകയായിരുന്നു. പിടിയിലായതോടെ ഇയാൾ ആത്മഹത്യാഭീഷണിയും മുഴക്കി. ക്ഷേത്രം അധികൃതർ ദേവസ്വം ബോർഡിനും പോലീസിനും പരാതി നൽകി. ഇയാൾ ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
