വടുതല മേല്‍പ്പാലം നിര്‍മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്ന് ഹൈബി ഈഡന്‍

ekm-haibeedenകൊച്ചി: വടുതല മേല്‍പ്പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോയുടെ മുന്നൊക്ക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) ഏല്‍പ്പിക്കണമെന്നു ഹൈബി ഈഡന്‍ എംഎല്‍എ. എറണാകുളം നഗരത്തിന്റെ വടക്കേ അറ്റത്ത് വളരെ വലിയ യാത്ര ദുരിതം സൃഷ്ടിച്ചുവന്ന ഒന്നാണ് വടുതല റെയില്‍വേ ഗേറ്റ്. ഇതിനു സമീപത്തുള്ള പച്ചാളം റെയില്‍വേ മേല്‍പ്പാലം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 39.5 കോടി രൂപ മുടക്കി ഡിഎംആര്‍സിയെ കൊണ്ട് പൂര്‍ത്തീകരിപ്പിച്ചു.

ഒട്ടനവധി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വളരെ മനോഹരമായ രീതിയില്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ പച്ചാളം മേല്‍പ്പാലം പൂര്‍ത്തീകരിക്കുവാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള ഡിഎംആര്‍സിക്ക് സാധിച്ചുവെന്നു ഹൈബി ഈഡന്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. അന്ന് കൊച്ചി മെട്രോയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് പച്ചാളം മേല്‍പ്പാലം പൂര്‍ത്തീകരിച്ചത്. വടുതലയും വളരെ ജനസാന്ദ്രതയേറിയ പ്രദേശമാണ്. ഒട്ടനവധി യാത്രക്കാരാണ് ദിവസേന ഈ റെയില്‍വേ ഗേറ്റിലൂടെ കടന്നുപോകുന്നത്.

പച്ചാളം മേല്‍പ്പാലത്തിന്റെ ഗുണഫലങ്ങള്‍ യഥാര്‍ത്ഥമായി ജനങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ വടുതല മേല്‍പ്പാലം കൂടി പൂര്‍ത്തിയാകേണ്ടതുണ്ട്.കഴിഞ്ഞ ബജറ്റില്‍ എറണാകുളം നിയോജകമണ്ഡലത്തില്‍ നിന്നും നടപ്പിലാക്കേണ്ട പദ്ധതികള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചപ്പോള്‍ അതില്‍ പ്രഥമ പരിഗണന വടുതല മേല്‍പ്പാലത്തിനായിരുന്നുവെന്നു ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് ബജറ്റില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനായി 35 കോടി രൂപ നീക്കിവച്ചു. തിരക്കേറിയ പ്രദേശമായതിനാലും നിര്‍മാണം നടക്കുന്ന സമയത്ത് സമാന്തര റോഡുകള്‍ പ്രായോഗികമല്ലാത്ത പ്രദേശമായതിനാലും ചുരുങ്ങിയ കാലയളവില്‍ തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടത് അത്യാവശ്യമാണ്. അനന്തമായി റെയില്‍വേ ഗേറ്റ് അടച്ചിടുക പ്രദേശത്തെ യാത്രക്കാര്‍ക്കു വളരെ വലിയ യാത്രാ ദുരിതം നല്‍കുവാനേ ഇടയാക്കൂ.

പരമ്പരാഗതമായി നമ്മുടെ നാട്ടില്‍ പാലങ്ങളുടെ നിര്‍മാണം നടത്തുന്ന പിഡബ്ല്യുഡി, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ തുടങ്ങിയവര്‍ക്കു ചുരുങ്ങിയ കലയളവില്‍ നൂതന സാങ്കേതിക വിദ്യകളോടു കൂടി പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതം നല്കാതെ തന്നെ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നും അതിനായി ഇ. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഡിഎംആര്‍സിയെ കൊണ്ടുതന്നെ പദ്ധതി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിക്കു കത്ത് നല്കിയിട്ടുണ്ടെന്നും ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി.

Related posts