ആലപ്പുഴ: നെൽകർഷകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഉത്പാദന ബോണസ് നിർത്തലാക്കാനുള്ള കേന്ദ്രനിർദേശത്തിൽ ആശങ്കയോടെ കുട്ടനാട്. കർഷകരെ കൈവിടില്ലെന്ന് കൃഷിമന്ത്രി.കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ എക്സ്പെൻഡിച്ചർ സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് താങ്ങുവിലയ്ക്ക് (എംഎസ്പി) മുകളിൽ സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഉയർന്ന നെല്ല്-ഗോതമ്പ് ഉത്പാദനം പൊതുഖജനാവിന് അധികബാധ്യത സൃഷ്ടിക്കുന്നതിനാലാണ് നടപടിയെന്നാണ് കേന്ദ വിശദീകരണം.
ഉത്പാദന വർധനവിനെ ബാധ്യതയായി ചിത്രീകരിച്ച് കർഷകരെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നാണ് കർഷകർ പറയുന്നത്.കേന്ദ്രസർക്കാരിന്റെ കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റസ് ആൻഡ് പ്രൈസസ് (സിഎസിപി) കണക്കുകൾ പ്രകാരം അഖിലേന്ത്യാതലത്തിൽ നെല്ലിന്റെ ഉത്പാദനച്ചെലവ് കിലോഗ്രാമിന് 15.79 രൂപയാണ്. ഇതിന്റെ ഒന്നര ഇരട്ടി കണക്കാക്കിയാണ് എംഎസ്പി 23.69 രൂപയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, സിഎസിപി തന്നെ കേരളത്തിൽ നെല്ലിന്റെ ഉത്പാദനച്ചെലവ് കിലോഗ്രാമിന് 21.46 രൂപയാണെന്ന് കണക്കാക്കുന്നു.
ഈ ചെലവിന്റെ ഒന്നര ഇരട്ടി കണക്കാക്കിയാൽ കേരളത്തിൽ നെല്ലിന് കിലോഗ്രാമിന് 32.19 രൂപ ലഭിക്കേണ്ടതാണ്.കേരളത്തിൽ നെല്ലിന്റെ ശരാശരി ഉത്പാദനക്ഷമത ഹെക്ടറിന് 3006 കിലോഗ്രാമാണ്. ദേശീയശരാശരി 2899 കിലോഗ്രാം ആണ്. അടിസ്ഥാന താങ്ങുവിലയും സംസ്ഥാനസർക്കാർ നൽകുന്ന പ്രോത്സാഹന ബോണസും ചേർത്ത് കിലോഗ്രാമിന് 30 രൂപ നിരക്കിലാണ് സംസ്ഥാന സർക്കാർ നെല്ല് സംഭരിക്കുന്നത്. എംഎസ്പി 23.69 രൂപയും സംസ്ഥാന പ്രോത്സാഹന ബോണസ് 6.31 രൂപയും ചേർത്താണിത്.
കർഷകരെ കൈവിടില്ലെന്നു മന്ത്രി
സംസ്ഥാനത്തെ നെൽകർഷകർക്ക് നെല്ലിനുള്ള താങ്ങുവിലയ്ക്ക് മുകളിൽ നൽകുന്ന പ്രോത്സാഹന ബോണസ് തുടരുമെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ചതായി കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.യഥാർഥ ഉത്പാദന ചെലവ് കൂടി പരിഗണിച്ച് നെല്ലിന്റെ താങ്ങുവില അടിയന്തരമായി 40 രൂപയായി നിശ്ചയിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നെല്ലു സംഭരിച്ച വകയിൽ കേന്ദ്രത്തിൽനിന്ന് ലഭിക്കാനുള്ള 1,343 കോടി 83 ലക്ഷം രൂപ ഇതുവരെയും ലഭിച്ചിട്ടില്ല.
നെല്ലിന്റെയും ഗോതമ്പിന്റെയും ഉത്പാദനം കുറയ്ക്കുകയും എണ്ണക്കുരുക്കളുടെയും പയർവർഗങ്ങളുടെയും ഇറക്കുമതി വർധിപ്പിക്കുകയുമാണ് നീക്കത്തിനു പന്നിൽ.യുഎസ്-ഇന്ത്യ വ്യാപാര ധാരണയുടെ ഭാഗമായി അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് തുറന്നുകൊടുക്കാനുള്ള കേന്ദ്രസർക്കാർ നീക്കമാണോ ഇതിനു പിന്നിലെന്നും ശക്തമായ സംശയമുണ്ട്.
ഇന്ത്യയ്ക്ക് ഗുണകരമല്ലാത്ത ഇത്തരം കരാറുകളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നെല്ലുസംഭരണത്തിന്റാപ്പിഡ് റെസ്പോൺസ് ടീം
കുട്ടനാട്ടിലെ നെല്ലുസംഭരണത്തിൽ കിഴിവ് തർക്കങ്ങളുണ്ടായാൽ ഇടപെടാൻ റാപ്പിഡ് റെസ്പോൺസ് ടീമായി രണ്ടു തലങ്ങളിലുള്ള ഉദ്യോഗസ്ഥരുണ്ടാകുമെന്ന് മന്ത്രി പി. പ്രസാദ്.കിഴിവ് തർക്കങ്ങളിൽ ആദ്യം ഒന്നാംതലത്തിലുള്ള ഉദ്യോഗസ്ഥർ ഇടപെടും. പരിഹാരമുണ്ടായില്ലെങ്കിൽ രണ്ടാംതലത്തിലെ ഉയർന്ന ഉദ്യോഗസ്ഥരെത്തും.
കർഷകരിൽനിന്ന് മുൻപുള്ള രീതിയിൽ നെല്ലുസംഭരിക്കും. ഇതിനായി അടുത്തദിവസം കളക്ടറേറ്റിൽ യോഗം ചേരും.കൊയ്ത്തിനെത്തിക്കുന്ന യന്ത്രങ്ങളുടെ കാര്യക്ഷമത ഉദ്യോഗസ്ഥർ കുട്ടനാട്ടിൽ ക്യാമ്പ് ചെയ്ത് പരിശോധിക്കും.യന്ത്രങ്ങളുടെ നിരക്ക് കളക്ടറേറ്റിലെ യോഗത്തിൽ തീരുമാനിക്കും.
