രാമങ്കരി: കർണാടകയിലെ വെങ്കിടേശ്വര ഹാർച്ചറിയിൽ വിരിയിച്ചെടുക്കുന്ന ബി. വി 380 എന്ന പ്രത്യേക ഇനം കോഴികൾ രാമങ്കരി പഞ്ചായത്ത് രണ്ടാം വാർഡിൽ ചേന്നാട്ടുശേരി ബൈജു സേവ്യറിന്റെ വീട്ടുമുറ്റത്തെ ഐശ്വര്യകാഴ്ച കളിലൊന്നായി മാറിയിട്ട് ഇപ്പോൾ രണ്ടുവർഷം പിന്നിടുന്നു. എന്നും നഷ്ടങ്ങളുടെ കണക്ക് മാത്രം നിരത്തുന്ന നാട്ടിലെ ചെറുകിട കുടിൽവ്യവസായങ്ങളിലൊന്നായ കോഴിവളർത്തലിലൂടെ മാത്രം ബൈജു ഇപ്പോൾ പ്രതിമാസം കണ്ടെത്തുന്നതു തന്നെ പതിനായിരത്തോളം രൂപവരും.
225 രൂപ പ്രകാരം 25 കോഴിക്കുഞ്ഞുങ്ങളെ ആദ്യം വാങ്ങിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് നല്ലവരുമാനം നേടാനാകുമെന്ന് ബോദ്ധ്യപ്പെട്ടതോടെ 25 എണ്ണവും കൂടി വാങ്ങി. അങ്ങനെ മൊത്തത്തിൽ ഇപ്പോൾ 50 എണ്ണത്തോളം വരും. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളായി 45നും 50നും ഇടയിൽ ദിവസങ്ങൾ പിന്നിടുന്നതോടെ ആളുകളുടെ കൈകളിലേക്ക് എത്തുന്ന ഈ കോഴിക്കുഞ്ഞുങ്ങൾ 5 മാസം പിന്നിടുന്പോൾ തന്നെ മുട്ടയിടാൻ തുടങ്ങും.
ഒരു മാസത്തിൽ 22 മുതൽ 25 വരെ മുട്ടകൾ ഇടുന്ന ഈ കോഴികൾ രണ്ടുവർഷം വരെ അത് തുടരും. പിന്നെ ഇറച്ചിവിലയ്ക്ക് വില്ക്കാൻ തയ്യാറായാൽ അങ്ങനെയും ഒരു വരുമാനം നേടാം.ഇപ്പോൾ ഒരുമാസത്തിൽ കുറഞ്ഞത് 1000 മുട്ടയെങ്കിലും ലഭിക്കും. ഇതിലൂടെ പ്രതിമാസം 10000 ലേറെ രൂപ വരുമാനവും നേടാനാകുന്നുണ്ട്. ഇവയുടെ മുട്ടകൾക്ക് നമ്മുടെ നാടൻ കോഴികളുടെ മുട്ടകളോട് സാമ്യമുണ്ടെന്ന് മാത്രമല്ല അതിനൊപ്പം തന്നെ പോഷക ഗുണവും ഉണ്ടെന്നാണ് വിവരം.
അതുകൊണ്ട് തന്നെ ഇവയ്ക്ക് നാട്ടിൽ നല്ല ഡിമാന്റുമാണ്. ഇവയ്ക്ക് വളർച്ചയുടെ ഘട്ടത്തിൽ ഗ്രോവർ എന്ന തീറ്റയും, മുട്ടയിടുന്ന സമയം മുതൽ ലെയർപെല്ലറ്റ് എന്ന തീറ്റയുമാണ് പ്രധാനം. ഇത് ചാക്ക് കണക്കിന് വാങ്ങുകയാണങ്കിൽ 1550 രൂപയും. കിലോയ്ക്കാണങ്കിൽ ഏതാണ്ട് 34 രൂപയോളം വരുമെന്നതാണ് കണക്ക്. ഒരു ദിവസം ഇവയ്ക്ക് 100 ഗ്രാമോളം തീറ്റവേണ്ടിവരും.
കോഴിവളർത്തൽ വൻ വിജയമായി മാറിയതോടെ അടുത്തതായി താറാവിനെയും കൂടി വളർത്താനുള്ള ഒരുക്കത്തിലാണ് ഈ ചെറുകിട കർഷകൻ. ചാസ് നാച്ചുറൽ റിസോഴ്സ് മാനേജ്മെന്റ് ഇൻ ചാർജായി ജോലി നോക്കിവരുന്നതിനിടെ ഈ കോഴി വളർത്തലിനെക്കുറിച്ച് അറിയാനിടയായ ബൈജു പിന്നീട് ഇതിലേക്ക് തിരിയുകയായിരുന്നു. ഭാര്യ ശില്പ മക്കൾ ആൽബി, ആൻമേരി, ആഞ്ചോ.
