ഹുബ്ബള്ളി: രഞ്ജി ട്രോഫി ഫൈനലിൽ ജമ്മു കാഷ്മീരിനെതിരെ കർണാടകയ്ക്ക് ബാറ്റിംഗ് തകർച്ച. ഒന്നാം ഇന്നിംഗ്സിൽ സന്ദർശകർ ഉയർത്തിയ 584 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന് ബാറ്റിംഗ് തുടരുന്ന കർണാടക ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലാണ്.
86 റൺസുമായി മായങ്ക് അഗർവാളും 25 റൺസുമായി ശ്രേയസ് ഗോപാലുമാണ് ക്രീസിൽ. ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കൽ (11), കെ.എൽ. രാഹുൽ (13), ആർ. സമ്രാൻ (പൂജ്യം), കരുൺ നായർ (പൂജ്യം) എന്നിവരുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.
ജമ്മു കാഷ്മീരിനു വേണ്ടി 30 റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ പേസർ ആക്വിബ് നബിയാണ് കർണാടക മുൻനിരയെ തകർത്തത്. സുനിൽ കുമാർ ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ആറ് വിക്കറ്റ് നഷ്ടത്തിൽ 527 റണ്ണെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ജമ്മുവിന് 57 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. സെഞ്ചുറി നേടിയ ശുഭം പണ്ഡിറ്റ് (121), അർധസെഞ്ചുറി നേടിയ യാവെർ ഹസൻ (88), ക്യാപ്റ്റൻ പരസ് ദോഗ്ര (70), അബ്ദുൾ സമദ് (61), കനല്യ വധാവൻ (70), സഹിൽ ലോട്ര (72) എന്നിവരുടെ ഇന്നിംഗ്സുകളാണ് ജമ്മു കാഷ്മീരിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
കർണാടകയ്ക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണ 98 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയപ്പോൾ വിദ്യാധർ പാട്ടീൽ, വി. വൈശാഖ്, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
