വടക്കഞ്ചേരി: നേന്ത്രക്കായ വില കൂപ്പുകുത്തിയത് വാഴകർഷകർക്ക് തിരിച്ചടിയായി. വന്യമൃഗങ്ങളുടെ കണ്ണിൽപ്പെടാതെ സംരക്ഷിച്ചു വളർത്തികൊണ്ടുവരുന്ന കായ തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ട ഗതികേടിലാണ് വാഴ കർഷകരിപ്പോൾ.
വിഎഫ്പിസികെ ഉൾപ്പെടെയുള്ള കർഷക വിപണനകേന്ദ്രങ്ങളിൽ നാടൻ നേന്ത്രക്കായ വില കിലോയ്ക്ക് 25 രൂപ നിരക്കിലാണ് കർഷകരിൽ നിന്നും എടുക്കുന്നത്. മറ്റു പൊതുവിപണിയിൽ ഇതിലും കുറവ് വിലയാണ് കർഷകർക്ക് ലഭിക്കുന്നത്.
കായയ്ക്ക് ചന്തമില്ലെന്ന് പറഞ്ഞ് വില പരമാവധി കുറക്കും. വിലകുറഞ്ഞ തമിഴ്നാട് കായയുടെ വരവാണ് നാടൻ കായയുടെ വിലയിടിയാൻ കാരണമായിട്ടുള്ളത്. കിലോയ്ക്ക് 18 രൂപ നിരക്കിലും തമിഴ്നാട് കായ വിപണിയിൽ എത്തുന്നുണ്ട്.
നേന്ത്രക്കായയെ കുറിച്ച് അറിയാത്തവർ നാടൻകായയുടെ വില കൊടുത്ത് തമിഴ്നാട്കായ വാങ്ങി പോകും. കിലോയ്ക്ക് 60 രൂപ കടന്നു വിലകുതിച്ച നേന്ത്രക്കായ വിലയാണ് ഇത്രയും താഴ്ന്നു നിൽക്കുന്നത്. തോട്ടത്തിൽ നിന്നും കുലവെട്ടി വിൽക്കാൻ എത്തിക്കാനുള്ള കൂലിചെലവ്, വാഹന വാടക ഇതെല്ലാം കഴിച്ചാൽ കർഷകനു മിച്ചമായി ഒന്നും ഉണ്ടാകില്ല.
വേനലായതിനാൽ നനയും പരിചരണവും മൃഗങ്ങളിൽനിന്നും സംരക്ഷിച്ചെടുക്കാനുള്ള ചെലവും എല്ലാം കൂടി നോക്കുമ്പോൾ വരവിൽ കൂടുതൽ ചെലവാണ് ഉയർന്നുനിൽക്കുന്നതെന്ന് കർഷകർ പറയുന്നു. നല്ല വില പ്രതീക്ഷിച്ചായിരുന്നു കർഷകർ വാഴകൃഷി ചെയ്തത്.
എല്ലാം തകർന്നടിഞ്ഞതിന്റെ വിഷമത്തിലാണ് കർഷകർ. രാപ്പകലുള്ള കർഷകന്റെ അധ്വാനത്തിന് വിലയില്ലാതായി. എല്ലാം പാഴാകുന്ന തരത്തിലാണ് കായ കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കുന്നതെന്ന് വിഎഫ്പിസികെ യുടെ പാളയത്തുള്ള സ്വാശ്രയ കർഷക സംഘം പ്രസിഡന്റ് കണ്ണാമണി പറഞ്ഞു.
കുറഞ്ഞ വിലയിലും തനി നാടൻ നേന്ത്രക്കായ വാങ്ങാൻ ആളില്ലാത്ത സ്ഥിതിയുമുണ്ട്. പാളയത്തെത്തുന്ന നേത്രക്കായ വിറ്റുപോകുന്നതുതന്നെ പലരേയും വിളിച്ചും മറ്റും ഏറെ പണിപ്പെട്ടാണെന്ന് കണ്ണാമണി പറയുന്നു. നേന്ത്രക്കായ വില കുറഞ്ഞെങ്കിലും നേന്ത്രപ്പഴത്തിന്റെ ചില്ലറ വില്പനവില ഇപ്പോഴും കിലോയ്ക്ക് 40 രൂപയും അതിൽ കൂടുതലുമുണ്ട്.
ചില ഉൾപ്രദേശങ്ങളിൽ മാത്രമാണ് വില 40 ലും താഴെയുള്ളത്. ആവശ്യക്കാർക്ക് ഒരു കുലയായും ചില്ലറയായും പാളയത്തെ വിപണി കേന്ദ്രത്തിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കായ വാങ്ങാൻ കിട്ടും. പൂവൻ, ഞാലി എന്നീ ചെറുകായകൾക്ക് ഭേദപ്പെട്ട വില തുടരുന്നുണ്ട്.പൂവന് 40 രൂപയും ഞാലിപ്പൂവന് 38 രൂപയുമാണ് കിലോയ്ക്കുള്ള മൊത്തവില്പന വില.
