വീട്ടുകാർ പളഅളിയിൽ പോയ തക്കംനോക്കി കള്ളൻ അകത്ത് കയറി മോഷ്ടിച്ചുകൊണ്ട് പോയത് 16 ലക്ഷം രൂപ. കട്ടപ്പനയിലാണ് സംഭവം. കട്ടപ്പന പുളിയൻമല റോഡിലെ പെട്രോൾ പമ്പിന് സമീപം നെല്ലിക്കൽ ജോസഫ് തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീടിനോട് ചേർന്നുള്ള സ്ഥാപനത്തിന്റെ ഷട്ടർ ഉയർത്തി അകത്തുകയറിയ മോഷ്ടാവ് വീട്ടുകാർ ഒളിപ്പിച്ചുവെച്ച താക്കോൽ ഉപയോഗിച്ചാണ് വീട് തുറന്നത്. ചെടിച്ചട്ടിയിൽ താക്കോൽവച്ചിട്ടാണ് ജോസഫും വീട്ടുകാരും പള്ളിയിൽ പോയത്.
താക്കോൽ ഒളിപ്പിച്ചുവച്ച സ്ഥലം കൃത്യമായി മനസിലാക്കിയ കള്ളൻ അതെടുത്ത് വീട് തുറന്നു. അകത്ത് കടന്ന് അലമാരയിൽ നിന്ന് പണം കൈക്കലാക്കി മുങ്ങി. വീട്ടുകാർ തിരിച്ചെത്തി നോക്കിയപ്പോൾ അസ്വാഭാവികത ഒന്നുംതന്നെ വീടിനുള്ളിൽ നിന്നും കണ്ടെത്തിയില്ല.
എന്നാൽ രണ്ട് ദിവസത്തിനുശേഷം പണം നോക്കിയപ്പോൾ അവിടെയില്ലെന്ന് മനസിലായി. പിന്നീട് സിസിടി പരിശോധിച്ചപ്പോഴാണ് വീട്ടിൽ മോഷണം നടന്നതാണെന്ന് മനസിലായത്. വിരലടയാളം പതിയാതിരിക്കാൻ കൈയുറകളും ശരീരപ്രകൃതി തിരിച്ചറിയാതിരിക്കാൻ പ്രത്യേക വസ്ത്രങ്ങളും മോഷ്ടാവ് ധരിച്ചിരുന്നു. വീടിനെക്കുറിച്ചും പണം സൂക്ഷിച്ച സ്ഥലത്തെക്കുറിച്ചും അറിയാവുന്ന ആരെങ്കിലുമാകാം മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
