തൃശൂർ: ഓണ്‍ലൈൻ സാന്പത്തികത്തട്ടിപ്പുകൾ തടയുന്നതിനായി സംസ്ഥാനവ്യാപകമായി നടത്തുന്ന സൈഹണ്ട് 2.0 പരിശോധനയുടെ ഭാഗമായി തൃശൂർ സിറ്റി പരിധിയിൽ വൻ പോലീസ് നടപടി. ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിലായി നടത്തിയ 37 റെയ്ഡുകളിൽ 10 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഒൻപത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നാലുപേർക്ക് അന്വേഷണസംഘം നോട്ടീസ് നൽകി.
നെടുപുഴ സ്വദേശി തയ്യിൽ പി.എം. ബിനീഷ് (46), കൈപറന്പ് സ്വദേശി പുത്തൻപുരയ്ക്കൽ നിതിൻരാജ് (24), മണ്ണുത്തി കാളത്തോട് സ്വദേശി കൊറ്റവിള പുത്തൻവീട്ടിൽ ഷബീർ (40), വാണിയന്പാറ സ്വദേശി കുന്നുന്പുറത്ത് ബാബു (40), എടക്കഴിയൂർ സ്വദേശി അഴിയത്ത് മുഹമദ് മാലിക് (21), പോർക്കുളേങ്ങാട് സ്വദേശി പയ്യൂർവീട്ടിൽ അമേഘ് ജോയ് (20), ഇയ്യാൽ അന്പതുവീദ് നഗർ സ്വദേശി ചെട്ടിതൊടി വിഷ്ണു (29), കൊണ്ടാഴി സ്വദേശി താണിക്കൽ രാജീവ് (22), കോഴിക്കോട് അരിക്കുളം സ്വദേശി ഉമച്ചാന്പുറത്ത് യു.എം. വൈഷ്ണവ് (20) എന്നിവരെയാണ് വിവിധയിടങ്ങളിൽ നിന്നായി പോലീസ് പിടികൂടിയത്.
പ്രതികളിൽ നിന്ന് തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ ഫോണുകൾ, പാസ് ബുക്കുകൾ, ചെക്ക് ബുക്കുകൾ എന്നിവ കണ്ടെടുത്തു.
വാടക അക്കൗണ്ടുകൾക്കു പൂട്ടിടും
മ്യൂൾ അക്കൗണ്ടുകൾ എന്നറിയപ്പെടുന്ന വാടക ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനാണ് പോലീസ് പരിശോധന കർശനമാക്കിയത്. ഓരോ സ്റ്റേഷനുകളിലും പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് ഡിജിറ്റൽ ട്രാക്കിംഗ് ഡാറ്റാ അനലൈസിംഗ്, ഫീൽഡ് കോർഡിനേഷൻ എന്നിവയുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ജാഗ്രത വേണം: കമ്മീഷണർ
പ്രതിഫലം മോഹിച്ച് സ്വന്തം ബാങ്ക് അക്കൗണ്ടുകൾ മറ്റുള്ളവർക്ക് കൈമാറുന്നവർ അറിഞ്ഞോ അറിയാതെയോ സൈബർ തട്ടിപ്പിന്റെ ഭാഗമാകുകയാണെന്ന് പോലീസ് മുന്നറിയിപ്പ്നൽകി.
ഇത്തരം അക്കൗണ്ടുകൾ വഴി തട്ടിപ്പുപണം പിൻവലിക്കുന്ന സംഘങ്ങൾക്കെതിരേ നടപടി തുടരും. ഓണ്‍ലൈൻ സാന്പത്തിക തട്ടിപ്പിനിരയാകുന്നവർ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നന്പറിൽ വിവരമറിയിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് അറിയിച്ചു.
