ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും. ലോക്സഭാ സ്പീക്കർ ഓം ബിർളയെ നീക്കം ചെയ്യാനുള്ള പ്രമേയം പ്രതിപക്ഷം ഇന്നു സഭയിൽ അവതരിപ്പിക്കും.
സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ 118 അംഗങ്ങൾ ഒപ്പിട്ട നോട്ടീസ് പ്രതിപക്ഷം നൽകിയിരുന്നെങ്കിലും, തൃണമൂൽ കോൺഗ്രസ് കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണ-പ്രതിപക്ഷ പോരാട്ടം മുറുകിയിരിക്കുകയാണ്.
ഇന്നത്തെ സഭാനടപടികളിലെ ഏക അജണ്ട സ്പീക്കർക്കെതിരെയുള്ള പ്രമേയമാണ്. ചട്ടപ്രകാരം, അന്‍പത് അംഗങ്ങൾ എഴുന്നേറ്റുനിന്നു പിന്തുണ അറിയിച്ചാൽ മാത്രമേ പ്രമേയം ചർച്ചയ്ക്കായി സ്വീകരിക്കുകയുള്ളൂ. തുടർന്ന് ചർച്ചയും വോട്ടെടുപ്പും നടക്കും. പത്തു മണിക്കൂര്‍ നീണ്ടുനിൽക്കുന്ന ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രമേയത്തെ നേരിടാൻ ഭരണകക്ഷിയായ ബിജെപിയും പിന്തുണയ്ക്കാൻ കോൺഗ്രസും തങ്ങളുടെ എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.
സഭയിലെ ഭൂരിപക്ഷം സർക്കാരിനൊപ്പമായതിനാൽ പ്രമേയം പരാജയപ്പെടാനാണ് സാധ്യത കൂടുതൽ. ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യവും അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷവും ഇന്ത്യയെ ബാധിക്കുന്ന പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് ലോക്സഭയിൽ പ്രത്യേക പ്രസ്താവന നടത്തും.
ആഗോളതലത്തിൽ ഇന്ധനവില ഉയരുന്നതും പ്രവാസികളുടെ സുരക്ഷയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ത്യയുടെ നിലപാട് വിദേശകാര്യമന്ത്രി വ്യക്തമാക്കും. ഏപ്രിൽ രണ്ടിനു സമ്മേളനം അവസാനിക്കും.
