കോഴഞ്ചേരി: ത്രിതല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോയിപ്രം ഗ്രാമപഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞാവേളയില്‍ ബലിദാനികളുടെ പേരില്‍ നടന്ന പ്രതിജ്ഞയുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം.സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി മെംബര്‍ എ.കെ. സന്തോഷ് കുമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു നല്കിയ പരാതിയും ഇതിനു സമാനമായി കേരള ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജിയും എത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം 17നു രാവിലെ 11 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ പരാതിക്കാർ ഡിജിറ്റല്‍ തെളിവുകള്‍ നൽകണമെന്നാണ് നിർദേശം.കോയിപ്രം ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗങ്ങളായ ഉണ്ണികൃഷ്ണന് (വാര്‍ഡ് നാല്), അശ്വതി (വാര്‍ഡ് അഞ്ച്), ജ്യോതി ലക്ഷ്മി (വാര്‍ഡ് ഒന്‍പത്), പി.വി. ബിജു (വാര്‍ഡ് 11), ശരണ്യവിജയന് (വാര്‍ഡ് 12) എന്നിവര്‍ കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ രണ്ടാം പട്ടികയില്‍ സത്യപ്രതിജ്ഞയ്ക്ക് നിശ്ചയിച്ച ഫോറത്തില്‍ നിന്നും വ്യതിചലിച്ചുവെന്ന പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്.
ഇതേത്തുടർന്നു പരാതിക്കാരനായ എ. കെ. സന്തോഷ് കുമാറിന്റെ വിശദമായ മൊഴിയും ഡിജിറ്റല്‍ തെളിവുകളും നല്‍കണമെന്നും എതിര് കക്ഷികൾ നേരിട്ടോ അഭിഭാഷകന് മുഖേനയോ ഹാജരായി അവരുടെ ഭാഗത്തുള്ള തെളിവുകള്‍ ഹാജരാക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്.ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗങ്ങളുടെ പേരിലാണ് സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിലനില്‍ക്കുന്നത്.
