മണ്ണാർക്കാട്: വേനലിനെ നേരിടാനും വനത്തിനുള്ളിൽതന്നെ വന്യജീവികൾക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കാനും സൈലന്റ് വാലി വനമേഖലയിൽ 38 താത്കാലിക തടയണകൾ നിർമിച്ച് വനംവകുപ്പ്. വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി നടപ്പിലാക്കുന്ന ‘മിഷൻഫുഡ് ഫുഡർ ആൻഡ് വാട്ടർ’ പദ്ധതിയുടെ ഭാഗമായാണ് നീർച്ചാലുകളിൽ വെള്ളം സംഭരിക്കാൻ സംവിധാനമൊരുക്കിയത്.
സൈലന്റ് വാലി നാഷണൽ പാർക്ക് വൈൽഡ് ലൈഫ് വാർഡൻ ജി. ഹരികൃഷ്ണൻ നായരുടെ നിർദേശപ്രകാരം വനപാലകരാണ് തടയണകൾ നിർമിച്ചത്. പാഴ്മരങ്ങൾ, കാട്ടുവള്ളികൾ, കല്ല്, മണ്ണ് എന്നിവ ഉപയോഗിച്ചാണ് വനത്തിനുള്ളിലെ തോടുകളിലും മഴവെള്ള ഒഴുക്കുള്ള സ്ഥലങ്ങളിലും ബ്രഷ് വുഡ്, ബോൾഡർ ചെക്ക്ഡാമുകൾ നിർമിച്ചിരിക്കുന്നത്.ജലസംഭരണം വർധിപ്പിക്കുന്നതിനൊപ്പം മണ്ണൊലിപ്പ് തടയാനും ഇത്തരം താത്കാലിക തടയണകൾ സഹായകരമാകും.
സൈലന്റ് വാലി റേഞ്ചിലെ ആറ് സെക്ഷനുകളിലായി 11 ബോൾഡർ ചെക്ക്ഡാമുകളും 15 ബ്രഷ് വുഡ് ചെക്ക്ഡാമുകളും നിർമിച്ചതായി അസി. വൈൽഡ് ലൈഫ് വാർഡൻ വി.എസ്. വിഷ്ണു പറഞ്ഞു. ഭവാനി റേഞ്ച് പരിധിയിൽ 12 ബ്രഷ് വുഡ് ചെക്ക്ഡാമുകൾ ഒരുക്കിയതായി അസി. വൈൽഡ് ലൈഫ് വാർഡൻ എൻ. ഗണേശനും അറിയിച്ചു. ഈ വർഷാരംഭത്തിൽ തന്നെ താത്കാലിക തടയണകളുടെ നിർമാണം വനംവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു.
