ചാത്തന്നൂർ: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എഴിപ്പുറത്ത പാചക വാതക റീഫില്ലിംഗ് പ്ലാന്റിൽ ഉത്പാദനം കുറച്ചു . വാണിജ്യ സിലിണ്ടറുകളുടെ ഉല്പാദനം പൂർണമായും നിർത്തിവെച്ചു.ഗാർഹിക സിലിണ്ടറുകളുടെ നിറയ്ക്കൽ മാത്രമാണ് നടക്കുന്നത്.
ഇതേ നില തുടർന്നാൽ മൂന്ന് ദിവസം പ്രവർത്തിക്കാൻ മാത്രമേ കഴിയൂ എന്ന് പ്ലാന്റ് മാനേജർ പറഞ്ഞു. മംഗലാപുരത്തുനിന്നു ബുള്ളറ്റ് ടാങ്കറുകൾ ഇതിനകം എത്തിയില്ലെങ്കിൽ പ്ലാന്റ് പ്രവർത്തനം നിശ്ചലമാകും. ബുള്ളറ്റ് ടാങ്കറുകൾ മംഗലാപുരത്തു നിന്നും എഴിപ്പുറത്തേക്കു തിരിച്ചിട്ടുണ്ട്.
പ്രതിദിനം 120 ലോഡ് പാചക വാതക സിലിണ്ടറുകളാണ് ഇവിടെ നിന്നും കയറ്റി വിടുന്നത്. പാചക വാതക ക്ഷാമത്തെത്തുടർന്ന് വാണിജ്യ സിലിണ്ടറുകളുടെ നിറയ്ക്കൽ നിർത്തിവച്ചതോടെ 90 ലോഡ് വരെ സിലിണ്ടറുകൾ മാത്രമാണ് കയറ്റി വിടുന്നത്. കൊല്ലം പത്തനംതിട്ട , തിരുവനന്തപുരം, കന്യാകുമാരി എന്നീ ജില്ലകളിലേക്കാണ് എഴിപ്പുറത്തെ പ്ലാന്റിൽ നിന്നും സിലിണ്ടറുകൾ കയറ്റി വിടുന്നത്.
വാണിജ്യ സിലിണ്ടറുകളുടെ നിറയ്ക്കൽ നിർത്തിയതോടെ ഹോട്ടലുകൾക്കും മറ്റും ഇവിടെ നിന്നുള്ള സിലിണ്ടറുകൾ എത്താതായി. ഹോട്ടലുകളുടെ അടുക്കളകളുടെ പ്രവർത്തനം താറുമാറാകും. എന്നാൽ ഗാർഹിക പാചക വാതകത്തിന് തത്ക്കാലം യാതൊരു ക്ഷാമവുമുണ്ടാകില്ലെന്ന് പ്ലാന്റ് അധികൃതർ പറഞ്ഞു. ഞായറാഴ്ച പ്ലാന്റിന് സാധാരണ പോലെ അവധിയായിരുന്നു.
ഇന്നു മുതൽ ഗാർഹിക ആവശ്യത്തിനുള്ള ഉല്പാദനം തുടരും. പാചക വാതക കള്ളക്കടത്ത് ഉണ്ടോ എന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.ഗാർഹിക പാചക വാതക സിലിണ്ടറുകൾ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നുണ്ടോ , ഏജൻസികൾ മറിച്ചു കൊടുക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
