ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ ഇറാൻ നടത്തിയ കനത്ത ഡ്രോൺ ആക്രമണത്തെത്തുടർന്ന്, വിവിധ വിമാനസർവീസ് റദ്ദാക്കി. സുരക്ഷാകാരണങ്ങളാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാനും യുഎഇയും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ സാഹചര്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിനുനേരേ ആക്രമണം നടത്താൻ യുഎഇയിലെ തുറമുഖങ്ങൾ അമേരിക്ക ഉപയോഗിച്ചതായി ഇറാൻ ആരോപിച്ചു. അതേസമയം, രാജ്യത്തിനു സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ സംയമനത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വ്യക്തമാക്കി.
അമേരിക്കൻ സാന്നിധ്യമുള്ള എണ്ണ, സാമ്പത്തിക, ഊർജകേന്ദ്രങ്ങൾ ഇനിയും ആക്രമിക്കുമെന്ന് ഇറാന്റെ സൈനികനേതൃത്വം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. യുഎഇക്ക് പുറമെ സൗദിയുടെ കിഴക്കൻ മേഖലകളിലും അമേരിക്കൻ സൈനിക സാന്നിധ്യമുള്ള റിയാദിലെ പ്രിൻസ് സുൽത്താൻ എയർബേസിനെതിരേയും ഇറാൻ ആക്രമണങ്ങൾ തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി പുറത്തുനിന്നുള്ള ശക്തികളെ അമിതമായി ആശ്രയിച്ചതാണ് ഗൾഫ് ഇന്നു നേരിടുന്ന പ്രതിസന്ധികൾക്കു കാരണമെന്ന് സൗദിയിലെ ഇറാൻ അംബാസഡർ അലിറേസ ഇനായത്തി പറഞ്ഞു. സമാധാനപരമായ അന്തരീക്ഷം പുനഃസ്ഥാപിക്കാൻ ജിസിസി അംഗങ്ങളും ഇറാഖും ഇറാനും തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും ഇനായത്തി കൂട്ടിച്ചേർത്തു.
എമിറേറ്റ്സ് വിമാനം നെടുന്പാശേരിയിൽ തിരിച്ചിറക്കി
കൊച്ചി: കൊച്ചിയിൽനിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം സുരക്ഷാ കാരണങ്ങളാൽ തിരിച്ചിറക്കി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്നാണ് അടിയന്തരനടപടി. ഇന്നു പലർച്ചെ 4.30ന് നെടുമ്പാശേരിയിൽനിന്ന് 325 യാത്രക്കാരുമായി പുറപ്പെട്ട ഇകെ 533 വിമാനമാണ് രാവിലെ 8.30ന് കൊച്ചിയിൽതന്നെ തിരിച്ചിറക്കിയത്.
ദുബായ് വിമാനത്താവളത്തിലെ സാഹചര്യം വിലയിരുത്തിയ ശേഷം വിമാനത്താവളം പ്രവർത്തനസജ്ജമായാൽ യാത്ര തുടരുമെന്ന് സിയാൽ വക്താവ് അറിയിച്ചു. അതുവരെ യാത്രക്കാർ വിമാനത്താവളത്തിൽ തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു.യുഎഇക്കെതിരേ ഇറാൻ തൊടുത്തത്
1,800ലേറെ മിസൈലുകളും ഡ്രോണുകളും
ദുബായ്: നിലവിലെ സംഘർഷങ്ങൾക്കിടയിൽ യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ ഇതുവരെ 1,800ലേറെ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടെന്ന് റിപ്പോർട്ട്. യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ ഭൂരിഭാഗം ആക്രമണങ്ങളെയും തടഞ്ഞെങ്കിലും വിമാനത്താവളത്തിനു സമീപം ഡ്രോൺ അവശിഷ്ടങ്ങൾ വീണ് നാല് പേർക്കു പരിക്കേറ്റു. സാമ്പത്തിക കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും എണ്ണ ശുദ്ധീകരണശാലകളെയും ലക്ഷ്യമിട്ട ആക്രമണങ്ങൾ മേഖലയിലെ യാത്രാ-വ്യാപാര മേഖലകളെ ഗുരുതരമായി ബാധിച്ചു.
വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് യുഎഇയിൽ 19 ഇന്ത്യക്കാർ ഉൾപ്പെടെ 35 പേർ അറസ്റ്റിൽ
ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും വ്യാജ വീഡിയോയും പ്രചരിപ്പിച്ചതിന് 19 ഇന്ത്യക്കാർ ഉൾപ്പെടെ 35 പേരെ യുഎഇ അറസ്റ്റ് ചെയ്തു. ഇത്തരം നടപടികൾ രാജ്യത്തെ നിയമമനുസരിച്ച് ഗുരുതര നിയമലംഘനമാണെന്നും കുറഞ്ഞത് ഒരു വർഷം തടവും 25 ലക്ഷം രൂപ പിഴയും ലഭിക്കാമെന്നും യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി മുന്നറിയിപ്പ് നൽകി.
ചാരവൃത്തി ആരോപിച്ച് ഇറാനിൽ 500 പേർ അറസ്റ്റിൽ
ടെഹ്റാൻ: ശത്രുരാജ്യങ്ങൾക്കു വിവരം ചോർത്തി നൽകി എന്നാരോപിച്ച് ഇറാനിൽ അഞ്ഞൂറിലേറെപ്പേരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ 18 പേർക്ക് ഇസ്രയേൽ അനുകൂല ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇറാൻ ഇന്റർനാഷണൽ വാർത്താ ചാനലുമായി അടുപ്പമുള്ളവരാണെന്ന് ഇറാന്റെ രഹസ്യാന്വേഷണമന്ത്രാലയം അറിയിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ കർശന നടപടി തുടരുമെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി.
