കൊച്ചി: ഇന്ത്യന്‍ സമുദ്രമേഖലയിലെ രാജ്യങ്ങളുമായുള്ള സമുദ്ര പങ്കാളിത്തം ശക്തമാക്കാന്‍ നാവികസേന ആവിഷ്കരിച്ച ‘ഇന്ത്യന്‍ ഓഷ്യന്‍ ഷിപ് (ഐ.ഒ.എസ്.) സാഗര്‍’ പദ്ധതിയുടെ രണ്ടാം പതിപ്പിനു കൊച്ചിയില്‍ തുടക്കമായി. ഇന്ത്യന്‍ നാവി കസേനയുടെ പടക്കപ്പലായ ഐഎന്‍എസ് സുനയനയിലാണ് പരിശീലനം. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ 16 രാജ്യങ്ങളിലെ നാവികരാണ് സംയുക്ത പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
മേഖലയിലെ സമുദ്രസുരക്ഷ ഉറപ്പാക്കാനും പൊതുവായ വെല്ലുവിളികള്‍ ഫലപ്രദമായി നേരിടാനുമുള്ള ഊര്‍ജിത പരിശീലനമാണു ഐ.ഒ.എസ്. സാഗറിന്റെ പ്രത്യേകത. പരിപാടിയുടെ ഭാഗമായി മറ്റുരാജ്യങ്ങളില്‍ നിന്നെത്തിയ നാവിക ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന പരിശീലനം കൊച്ചി തീരത്ത് നടന്നു. ഐഎന്‍എസ് സുനയനയ്ക്ക് പുറമെ ഇന്ത്യന്‍ നാവിക സേനയു ടെ മറ്റൊരു പടകപ്പലായ ഐഎന്‍എസ് തീറും പരിശീലനത്തില്‍ പങ്കെടുത്തു.
കൊച്ചിയിലെ പരിശീലനങ്ങൾക്കുശേഷം അടുത്ത ആഴ്ച കപ്പല്‍ മുംബൈയിലേക്ക് പോകും. തുടര്‍ന്ന് ഒരു മാസത്തോളം ഇന്ത്യയുടെ സൗഹൃദ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നാവികര്‍ ഇന്ത്യന്‍ നാവിസേന അംഗങ്ങള്‍ക്കൊപ്പം കപ്പലില്‍ കടല്‍ ദൗത്യങ്ങളില്‍ ഏര്‍പ്പെടും.
യാത്രയ്ക്കിടെ വിവിധ രാജ്യങ്ങളിലെ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്ന കപ്പല്‍ സമുദ്ര ഏജന്‍സികളുമായി ആശയവിനിമയം നടത്തുകയും മികച്ച പ്രവര്‍ത്തന രീതികള്‍ പങ്കുവയ്ക്കുകയും ചെയ്യും. ഇക്കുറി തെക്കു കിഴക്കന്‍ രാജ്യങ്ങളിലേക്കാണു ഐഒഎസ് സാഗറിന്റെ ഭാഗമായുള്ള യാത്ര.
