തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ “ചെറ്റത്തരം’ പരാമര്‍ശത്തിന് മറുപടിയുമായി ജി. സുധാകരന്. ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം കൊളളുന്നുവെന്ന് സുധാകരന് പ്രതികരിച്ചു. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്.
ചെറ്റ എന്നാല്‍ അടിസ്ഥാനവര്‍ഗത്തിന്റെ പുരയാണ്. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് തന്നെ ചെറ്റ എന്ന് വിളിക്കുക വഴി മുഖ്യമന്ത്രി ചെയ്തതെന്നും ജി. സുധാകരന് കൂട്ടിച്ചേർത്തു.
പതിനെട്ട് വയസ് വരെ താന്‍ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ജീവിച്ചത്. ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർഥഭേദങ്ങള്‍ അറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല. താൻ മുഖ്യമന്ത്രിയെ വിമര്‍ശിക്കും, പക്ഷെ ചീത്ത പറയില്ല.
അത് തന്റെ ഗുരുത്വമാണെന്നും സുധാകരൻ പറഞ്ഞു. യുഡിഎഫ് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എനിക്ക് പാര്‍ലമെന്ററി മോഹമാണ് എന്നാണ് പറയുന്നത്. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞു എന്നാണ് കേട്ടത്. മുഖ്യമന്ത്രി ഒമ്പതു തവണ മത്സരിച്ചു. ആ മണ്ഡലത്തില്‍ ഇതുവരെ ആരും തോറ്റിട്ടില്ല. മരിക്കുന്നതുവരെ എകെജി പാര്‍ലമെന്ററി അംഗം ആയിരുന്നല്ലോ’- ജി. സുധാകരന് പറഞ്ഞു.
