ന്യൂഡൽഹി: റെയിൽവേയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ ശൃംഖല ആധുനികവൽക്കരിക്കുന്നതിനും യാത്രാ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പരിഷ്കാരങ്ങളാണ് നടപ്പിലാക്കുന്നത്.
ടിക്കറ്റ് കാൻസൽ ചെയ്യുന്നതിലും പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട് ലഭിക്കും .24 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് 25% ചാർജ് ഈടാക്കും. എട്ടു മണിക്കൂർ മുൻപ് വരെ 50% ചാർജ് ഈടാക്കും.
എട്ടു മണിക്കൂറിൽ കുറവ് ഒരു തുകയും കിട്ടില്ല.റീഫണ്ട് തുക നൽകുന്ന നടപടികളും എളുപ്പത്തിലാക്കി. യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ ട്രാവൽ ക്ലാസ് അപ്ഗ്രേഡ് ചെയ്യാം. നേരത്തെ ചാർട്ട് വരുന്നതിന് മുൻപ് ചെയ്യണമായിരുന്നു. ബോർഡിംഗ് പോയിന്റും 30 മിനിറ്റ് മുമ്പു വരെ മാറ്റാം.
ഇനി അടുത്തുള്ള ഏത് സ്റ്റേഷനിൽ നിന്നും ബോർഡിംഗ് മാറ്റി കയറാമെന്നും റെയിൽവേ വ്യക്തമാക്കി. ചരക്ക് വിഭാഗത്തിൽ വാഹനങ്ങൾ ഉൾപ്പെടെ കൊണ്ടുപോകുന്നത് മെച്ചപ്പെടുത്തുന്നതിനായി സിംഗിൾ ഡെക്ക്, ഡബിൾ ഡെക്ക് വാഗണുകളും അവതരിപ്പിക്കും.
