തലശേരി: പത്തു വയസുകാരനെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ മദ്രസ അധ്യാപകന് വിവിധ വകുപ്പുകളിലായി 36 വർഷം കഠിനതടവും 2,05,000 രൂപ പിഴയും. മദ്രസ അധ്യാപകനും കൂത്തുപറന്പിലെ ഒരു എൽപി സ്കൂളിലെ അധ്യാപകനുമായ കോട്ടയം മൗവ്വേരിയിലെ സി. മുനീറിനെയാണ് (46) തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എം.ടി. ജലജാറാണി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഏഴു മാസം അധിക കഠിന തടവ് അനുഭവിക്കണം.2014 മുതൽ 2016 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി മദ്രസ വിദ്യാർഥിയായ പത്തു വയസുകാരൻ പീഡനത്തിന് ഇരയായത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
കതിരൂർ പോലീസ് ക്രൈം 199 199/17 നമ്പറായി രജിസ്റ്റർ ചെയ്ത കേസിൽ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പോക്സോ ആക്ട് പ്രകാരം 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം കഠിന തടവിനും ശിക്ഷിച്ചു. ബാക്കി ശിക്ഷ മറ്റു വകുപ്പുകൾ പ്രകാരമാണ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
കതിരൂർ എസ്ഐ എസ്. സുകേഷ് രജിസ്റ്റർ ചെയ്ത കേസിൽ കൂത്തുപറമ്പ് ഇൻസ്പെക്ടറും ഇപ്പോൾ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമായ യു. പ്രേമനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.എം. ഭാസുരി ഹാജരായി.
