തുറവൂർ : തീരദേശം കൊടും വറുതിയുടെ പിടിയിൽ. കഴിഞ്ഞ കുറച്ചു മാസക്കാലമായി മത്സൃ ലഭ്യത ഇല്ലാതായിട്ട്. വള്ളമിറക്കുന്നതിന്റെ ചെലവ് തുക പോലും ലഭിക്കുന്നില്ലെന്ന് മത്സൃത്തൊഴിലാളികൾ പറയുന്നു. കടൽ ഇളകാത്തതും വെയിലിൽ കടൽവെള്ളം ചൂടാകുന്നതും മഴയുടെ ലഭ്യത കുറഞ്ഞതും ആണ് മത്സ്യലഭ്യത കുറയുവാൻ കാരണം.
കൂടാതെ വലിയ യാനങ്ങൾ പുറംകടലിൽ ചെറിയ കണ്ണിവലകൾ ഉപയോഗിച്ച് മീൻപിടിക്കുമ്പോൾ കുഞ്ഞു മത്സ്യങ്ങളെ നശിക്കുന്നതും കടലിൽ മത്സ്യങ്ങൾ കുറയുവാൻ കാരണം. വൻതോതിൽ ചെമ്മീനും ചാളയും അയലയും ലഭിക്കേണ്ട സമയമാണ് ഒരു മീനും ലഭിക്കാതെ മത്സ്യത്തൊഴിലാളികൾ വലയുന്നത്.
ചെല്ലാനം ഹാർബർ, പള്ളിത്തോട് ചാപ്പക്കടവ്, അന്ധകാരനഴി , തൈക്കൽ ബിച്ച്, അർത്തുങ്കൽ ഹാർബർ എന്നിവിടങ്ങളിൽ നിന്നുമാത്രം ചെറുതും വലുതുമായ അഞ്ഞൂറോളം വള്ളങ്ങളാണ് കടലിൽ പോകുന്നത്. ലൈലാന്റ് വള്ളങ്ങളും ചെറുവള്ളങ്ങളും മുറിവള്ളങ്ങളുമാണ് മത്സൃ ബന്ധനത്തിന് ഉപയോഗിക്കന്നത്.
നിലവിൽ അൻപതിൽ താഴെ വള്ളങ്ങൾ മാത്രമേ കടലിൽ പോകുന്നുള്ളു. ഇവർക്കാകട്ടെ, ചെറിയ അളവിൽ മത്തിയും പൊടിമീനും മാത്രമെ ലഭിക്കുന്നുള്ളു. മത്സൃ മേഖല പൂർണമായും വറുതിയിലായതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം പൂർണമായും ദുരിതപൂർണം.
