മലപ്പുറം: ശക്തമായ മല്‍സരം നടക്കുന്ന മലപ്പുറം വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും ലീഗ് നേതാവുമായ കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് തീയിട്ടു. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം.
ഇതോടെ ശക്തമായ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രംഗത്തെത്തി. കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം ഉണ്ടാക്കൽ, മനപ്പൂർവം നാശനഷ്ടം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കോട്ടയ്ക്കൽ പോലീസ് കേസെടുത്തു. അന്വേഷണം നടക്കുകയാണെന്നും സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ സാമൂഹിക വിരുദ്ധർ തീ ഇട്ടതാണെന്നും എഫ്ഐആറിൽ പറയുന്നു. ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടിയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിനാണ് തീയിട്ടത്. മണ്ഡലം രൂപവത്കരിച്ച 2011 മുതൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രഭാവത്തിലാണ് വേങ്ങര മണ്ഡലം അറിയപ്പെടുന്നത്.
ഇത്തവണ മുസ്ലീം ലീഗ് വേങ്ങരയിൽ ഒരു മാറ്റത്തിന് തയാറെടുത്തിരിക്കുകയാണ്. മണ്ഡലത്തിൽ വൻ സ്വാധീനമുള്ള പി.കെ. കുഞ്ഞാലിക്കുട്ടിക്കുപകരം കെ.എം. ഷാജിയാണ് ഇത്തവണ യുഡിഎഫിന് വേണ്ടി മത്സരത്തിനിറങ്ങുന്നത്. കെ.എം. ഷാജിയുടെ തീപ്പൊരി പ്രസംഗങ്ങളും യുവജനങ്ങൾക്കിടയിലെ സ്വീകാര്യതയും വോട്ടാക്കി മാറ്റാനാണു ലീഗിന്റെ ശ്രമം.
കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച് മികച്ച പ്രകടനം കാഴ്ച വെച്ച സബാഹ് കുണ്ടുപുഴക്കലിനെയാണ് ഇടതുമുന്നണി ഇത്തവണ ഔദ്യോഗികമായി കളത്തിലിറക്കിയിരിക്കുന്നത്. ബിജെപിക്കായി വി.എൻ. ജയകൃഷ്ണനാണ് മത്സരിക്കുന്നത്.
