കൃത്യതാ കൃഷിയിലൂടെ തണ്ണിമത്തൻ കൃഷി ചെയ്തു വിജയം കൈവരിച്ചിരിക്കുകയാണ് പിറവംകാരനായ എസ്. സനിൽ കുമാർ എന്ന യുവ കർഷകൻ. പിറവം മുനിസിപ്പാലിറ്റിയുടെ ഈ വർഷത്തെ യുവ കർഷക അവാർഡ് ജേതാവുകൂടിയാണ് ഇദ്ദേഹം.
ഒന്നര ഏക്കറിൽ നാല് ടണ്ണിനടുത്ത് തണ്ണിമത്തൻ സനിൽ കൃഷി ചെയ്തു വിളവെടുത്തു. വാരങ്ങളെടുത്തു പോളിത്തീൻ മൾച്ചിംഗ് ഷീറ്റും ഡ്രിപ്പ് ലൈനും നൽകി, കൃത്യമായ ഇടവേളകളിൽ നനച്ചും വളമിട്ടും മതിയായ കളനിയന്ത്രണങ്ങൾ ചെയ്തും സനിൽ തന്റെ പറമ്പിൽ തണ്ണിമത്തൻ കൃഷി ചെയ്തു വിജയിപ്പിച്ചിരിക്കുകയാണ്.
മുന്നൊരുക്കം
കൃഷിയിടം ടാക്ടർ ഉപയോഗിച്ച് ഉഴുതശേഷം നിലം ചെറിയ വരന്പുകളായി മാറ്റിയെടുക്കും. അതിലേക്ക് ആദ്യം കോഴിവളം ഇടും. ഇതിനു ശേഷം മണ്ണിട്ട് ഡോളോമെറ്റ് വിതറും. പിന്നെ അതിനു മുകളിൽ മണ്ണിട്ടശേഷം ഡ്രിപ്പ്ലൈൻ ഓസ് വലിക്കും.
ഇതിനുശേഷം പോളിത്തീൻ മൾച്ചിംഗ്ഷീറ്റ് വിരിക്കും. എത്ര അകലത്തിലാണോ തൈ നടുന്നത് അതനുസരിച്ച് ഷീറ്റിൽ ദ്വാരങ്ങളുണ്ടാക്കും. ഒന്നര ഇഞ്ച് പിവിസി പൈപ്പ് ഉപയോഗിച്ചാണ് ദ്വാരമിടുന്നത്.
വിത്തു പാകി തൈ മുളപ്പിക്കും
മുക്കാസോ, സൂപ്പർ ക്വീൻ, ഷുഗർ ക്വീൻ ഇനങ്ങളാണ് നടുന്നത്. പെരുന്പളത്തെ ശ്രീഅഗ്രി ഫാമിൽനിന്നാണ് പ്രധാനമായും വിത്ത് എടുക്കുന്നത്. വിത്തുപാകുന്നതിനായി ചകിരിച്ചോറ്, ജൈവവളം, സ്യൂഡോമോണസ് എന്നിവ മിക്സ് ചെയ്തത് ട്രേയിൽ നിറയ്ക്കും.
ഇതിൽ വിത്ത് പാകും. പത്തോ പതിനഞ്ചോ ദിവസത്തിനുശേഷം മുളപൊട്ടി തൈ ആകും. ഈ തൈയാണ് തോട്ടത്തിൽ നടുന്നതിന് ഉപയോഗിക്കുന്നത്. തണ്ണിമത്തൻ കൃഷിക്ക് പ്രധാനമായും കോഴിവളമാണ് ഇടുന്നത്. അടുത്തുള്ള കോഴിഫാമിൽനിന്നുമാണ് കൃഷിക്ക് ആവശ്യമായ വളം ശേഖരിക്കുന്നത്.
കൃഷിസ്ഥലത്ത് മാപ്പിംഗ് നടത്തിയാണ് ജലസംവിധാനം ഒരുക്കുന്നത്. ഇതിനായി വെഞ്ച്വറി പൈപ്പ്, ഫിൽട്ടർ എന്നിവ എവിടെയൊക്കെ വേണമെന്ന് നേരത്തെ സെറ്റ് ചെയ്തു വയ്ക്കും. ഡ്രിപ്പ്ലൈനിൽ ഒരേ മർദത്തിലാണ് വെള്ളം ചെടിയുടെ വേരുകളിലേക്ക് എത്തുന്നത്.
തണ്ണിമത്തനു പുറമെ നെല്ല്, വാഴ, പച്ചക്കറി കൃഷികളും സനിൽ ചെയ്യുന്നുണ്ട്. ഓണവിപണിയെ ലക്ഷ്യമിട്ടു 2500 വാഴ നട്ടിട്ടുണ്ട്. നേന്ത്രവാഴയും റോബസ്റ്റയുമാണ് പ്രധാന ഇനങ്ങൾ. ടിഷ്യു കൾച്ചർ വിത്താണ് നട്ടിരിക്കുന്നത്. ഒരു തടത്തിൽ രണ്ട് തൈകൾ വീതമാണ് വച്ചുപിടിപ്പിച്ചിരിക്കുന്നത്.
ഉമ ഇനത്തിൽപ്പെട്ട നെല്ലും കൃഷിചെയ്യുന്നു. വെണ്ട, പാവൽ ചീര, പയർ, മത്തൻ ഇങ്ങനെ പോകുന്നു മറ്റ് കൃഷികൾ. വീട്ടാവശ്യത്തിനായുള്ള പച്ചക്കറികളിൽ ഭൂരിഭാഗവും സനിൽ തന്നെ ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ പച്ചക്കറി വിളവെടുക്കും.
വെല്ലുവിളികൾ എന്തൊക്കെ
വിപണി കണ്ടെത്തുക എന്നതാണ് കൃഷിയിൽ പ്രയാസകരമായ കാര്യം. മികച്ച കാലാവസ്ഥയും ജലലഭ്യതയുമുണ്ടെങ്കിൽ കൃഷി രക്ഷപ്പെടുമെങ്കിലും ഓരോ വിത്തിനും ഓരോ സീസണ് ഉണ്ട്.
അതനുസരിച്ച് കൃത്യമായ പ്ലാനിംഗോടെ വിത്ത് ഇറക്കിയാൽ ലാഭകരമായി മാറും. വളങ്ങളുടെ വില വർധനവും ലഭ്യതക്കുറവും മറ്റൊരു വെല്ലുവിളിയാണ്.
തൊഴിലാളികളുടെ എണ്ണം കുറവായതുകൊണ്ട് കൂലിച്ചെലവ് കുറയ്ക്കാൻ സാധിക്കും. മൾച്ചിംഗ് ഷീറ്റ് ഇട്ട് തൈ നട്ടതിനാൽ കള ശല്യം ഉണ്ടാവുകയില്ല. തണ്ണിമത്തനു പുറമെ നെല്ല്, വാഴ, പച്ചക്കറി, തെങ്ങ് കൃഷിയും ചെയ്യുന്നുണ്ട്.
ഫോണ്: 9544242120
കാവ്യാ ദേവദേവൻ
