മനുഷ്യനും നായയും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. വീടിന്റെ കാവൽക്കാരൻ എന്നു പോലും നായകളെ വിളിക്കുന്നത് അതുകൊണ്ടാണ്. ഒരു നായയുടെ അവസരോചിതമായ ഇടപെടൽ മൂലം 30 കുട്ടികളുടെ ജീവൻരക്ഷിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ധീരകുല ഗ്രാമത്തിലെ ജഗന്നാഥ ശിശു വിദ്യാ മന്ദിറിന് സമീപത്ത് കാളി എന്ന നായയുംവിഷ പാമ്പും തമ്മിൽ ഏറ്റുമുട്ടിയതാണ് സംഭവം. കിന്റർ ഗാർട്ടനു പുറത്ത് 30 കുട്ടികളോളം കളിക്കുകയായിരുന്നു. ആ സമയം അവിടേക്ക് ഇഴഞ്ഞെത്തിയ വിഷപാന്പ് കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോകാൻ ആരംഭിച്ചു. ഇത് കണ്ട കാളി ഉടനെ പാമ്പിനെ തടുക്കാൻ ഓടിയെത്തി.
അവൾ കുട്ടികൾക്കും പാമ്പിനും ഇടയിൽ രക്ഷാ കവചം പോലെ നിന്നു. പാമ്പ് കാളിയെ നിരവധി തവണ കൊത്തിയെങ്കിലും കാളി പിന്നോട്ടാഞ്ഞില്ല. ഒടുവിൽ അടികൂടി ഇരുവരും മരണത്തിന് കീഴടങ്ങി. സംഭവത്തിൽ കുട്ടികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ല. വിഷ പാമ്പിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനിടെ മരിച്ച കാളിക്ക് ഗ്രാമവാസികൾ വിട നൽകി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
പൂക്കൾ കൊണ്ട് പൊതിഞ്ഞ് അവർ കാളിയുടെ മൃതശരീരത്തെ മൂടി. നിരവധി ഗ്രാമവാസികൾ ഈ സമയം കാളിക്ക് വിടനൽകാനെത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
