ദുബായ്: പശ്ചിമേഷ്യയിൽ സമാധാനം ലക്ഷ്യമിട്ട് അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങൾ തള്ളിയ ഇറാന്റെ നടപടി തികച്ചും അസ്വീകാര്യമാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാൻ വഴിയാണ് ഇറാൻ തങ്ങളുടെ നിലപാടുകൾ യുഎസിനെ അറിയിച്ചത്. ഇതോടെ മേഖല വീണ്ടും സംഘർഷഭരിതമായി.
യുദ്ധത്തിൽ സംഭവിച്ച നാശങ്ങൾക്കു നഷ്ടപരിഹാരം വേണമെന്നും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ പരമാധികാരം അംഗീകരിക്കണമെന്നുമാണ് ടെഹ്റാൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങളിൽ ചിലത്. കൂടാതെ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും ഇനി ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പുനൽകണമെന്നും ഇറാൻ ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഇറാനുമേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം പിൻവലിക്കുക, എണ്ണ വിൽപ്പന നടത്താൻ ഇളവു നൽകുക, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം വിട്ടുനൽകുക, യുദ്ധം അവസാനിപ്പിച്ച ശേഷം ഭാവികാര്യങ്ങൾ ചർച്ച ചെയ്യാൻ മുപ്പതു ദിവസത്തെ സാവകാശം അനുവദിക്കുക തുടങ്ങിയവയാണ് ഇറാന്റെ മറ്റ് ആവശ്യങ്ങൾ. അതേസമയം, യുറേനിയം സമ്പുഷ്ടീകരണം താത്കാലികമായി നിർത്തിവയ്ക്കാൻ തയാറാണെന്നു സൂചന നൽകിയെങ്കിലും ആണവനിലയങ്ങൾ പൊളിച്ചുനീക്കണമെന്ന ട്രംപിന്റെ ആവശ്യം ഇറാൻ പൂർണമായും തള്ളിക്കളഞ്ഞു.
ഇറാന്റെ പ്രതികരണം വായിച്ചെന്നും തെറ്റായ നടപടിയാണെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പത്ത് ആഴ്ചയായി തുടരുന്ന സംഘർഷത്തിന് അയവു വരുത്താനുള്ള നീക്കങ്ങൾക്ക് ഇതോടെ തിരിച്ചടിയേറ്റു.
എന്നാൽ ട്രംപിനെ പ്രീതിപ്പെടുത്താനല്ല തങ്ങൾ മറുപടി നൽകിയതെന്നും അമേരിക്കൻ പ്രസിഡന്റിന്റെ വിമർശനങ്ങളെ ഗൗരവമായി കാണുന്നില്ലെന്നുമാണ് ഇറാൻ ഔദ്യോഗിക വൃത്തങ്ങളുടെ പ്രതികരണം. ഇരുരാജ്യങ്ങൾക്കും ഇടയിൽ വെടിനിർത്തൽ തുടരുന്നുണ്ടെങ്കിലും ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്.
