എടത്വ: കുട്ടനാട്ടില്‍ വിദ്യാര്‍ഥികളുടെ പഠനം തുലാസിൽ. നെല്‍കര്‍ഷകരുടെ മക്കള്‍ക്ക് തുടര്‍പഠനം നടക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകർ. പുഞ്ചകൃഷിയുടെ നെല്ലിന്റെ വിലകിട്ടിയിട്ട് കുട്ടികളെ സ്കൂളുകളില്‍ അയയ്ക്കാന്‍ സാധിക്കുമോ എന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്.
കൃഷിലോണ് തിരിച്ചടവ്, മക്കളുടെ വിവാഹം, വീട്ടുചെലവ് തുടങ്ങി ഒത്തിരി പ്രതിസന്ധികളില്‍ കുടിയാണ് കര്‍ഷകര്‍ പോകുന്നത്. മാര്‍ച്ച് 18 വരെയുള്ള പിആര്‍എസ് പാസാക്കിയെന്നാണ് മങ്കൊമ്പ് സപ്ലൈ ഓഫീസില്‍ നിന്ന് പറയുന്നത്.
എന്നാല്‍ ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ പുതിയ സര്‍ക്കാര്‍ വരണമെന്നാണ്. പിആര്‍എസ് ഇപ്പോള്‍ ബാങ്കില്‍ സ്വീകരിക്കുന്നുമില്ല. നിയുക്ത കുട്ടനാട് എംഎല്‍എ റെജിചെറിയാന്‍ അടിയന്തരമായി ഈ പ്രശ്നത്തില്‍ ഇടപെട്ട് നെല്ലിന്റെ വില ഉടനെ ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടനാട്ടുകാർ.
നെല്ല് എടുത്തു കൊണ്ടുപോകുമ്പോള്‍ ഇതിന്റെ തുക കര്ഷകന് കൊടുക്കണ്ട ഉത്തരവാദിത്വം സിവില്‍ സപ്ലൈ ഉദ്യോഗസ്ഥര്‍ക്ക് ഇല്ലേ എന്നും ഇതിനു പരിഹാരം അടിയന്തരമായി ഉണ്ടാകണമെന്നും നെല്ല് സംഭരിച്ചതിന്റെ മുഴുവന്‍ തുകയും കര്‍ഷകര്‍ക്ക് കൊടുക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് കിഴക്കേമിത്രക്കരി യൂണിറ്റ് പ്രസിഡന്റ് ബോബന് ചുരക്കുറ്റി ആവശ്യപ്പെട്ടു.
