വാഷിംഗ്ടൺ ഡിസി: ഇറാനിൽ സൂക്ഷിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കാനായി സൈന്യത്തെ അയയ്ക്കുന്നതിനെക്കുറിച്ചു താൻ ആലോചിച്ചിരുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒടുവിൽ കനത്ത സുരക്ഷാസാധ്യതകളും സൈനിക വെല്ലുവിളികളും മുൻനിർത്തിയാണ് താൻ പിന്മാറിയതെന്നും ഓവൽ ഓഫീസിൽ മാധ്യമങ്ങളോടു സംസാരിക്കവെ ട്രംപ് വെളിപ്പെടുത്തി.
യുറേനിയം പിടിച്ചെടുക്കാനുള്ള ദൗത്യം അതീവ അപകടം പിടിച്ചതാണെന്ന് സൈനിക വക്താക്കൾ വിലയിരുത്തിയിരുന്നു. വലിയ തോതിലുള്ള സൈനിക സന്നാഹങ്ങളും അത്യാധുനിക യുദ്ധോപകരണങ്ങളും ഇറാനിലേക്ക് എത്തിക്കേണ്ടി വരും. ദൗത്യം പൂർത്തിയാക്കാൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലുമെടുക്കും. ആണവ സാമഗ്രികൾ തിരികെ എത്തിക്കാനുള്ള എല്ലാ സൈനിക സാധ്യതകളും പരിശോധിച്ചിരുന്നതായും ട്രംപ് വ്യക്തമാക്കി. പദ്ധതി തത്കാലം ഉപേക്ഷിച്ചെങ്കിലും, അമേരിക്കയ്ക്ക് ആവശ്യമെങ്കിൽ ഇപ്പോഴും അത്തരമൊരു സൈനിക നീക്കത്തിന് കെൽപ്പുണ്ടെന്നും ട്രംപ് ഓർമിപ്പിച്ചു.
ആണവ സാമഗ്രികൾ നിലവിൽ വലിയ ഭീഷണിയല്ലാത്തവിധം ഇറാനിൽ കുടുങ്ങിക്കിടക്കുകയാണെന്നും അതുകൊണ്ടാണ് അടിയന്തര സൈനികനീക്കത്തിന് അനുമതി നൽകാതിരുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനിൽനിന്ന് സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കാൻ ഒരു കരാറിന്റെയും ആവശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയ്യുമായി കൂടിക്കാഴ്ച നടത്താൻ താത്പര്യമില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തുകയാണെങ്കിൽ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ തികഞ്ഞ മര്യാദയോടെ പെരുമാറുമെന്നും ട്രംപ് വ്യക്തമാക്കി.
