നെന്മാറ: കയറാടി കൈതച്ചിറയിൽ കഴിഞ്ഞദിവസം പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് അടിയന്തര നടപടികളുമായി വനംവകുപ്പ്. നെന്മാറ എംഎൽഎ കെ. പ്രേമന്റെ ഇടപെടലിനെ തുടർന്ന് പുലിയെ സുരക്ഷിതമായി പിടികൂടുന്നതിനായി പ്രദേശത്ത് കൂട് സ്ഥാപിച്ചു.
കെ. പ്രേമൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തി. പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തി അവരുടെ ആശങ്കകൾ കേൾക്കുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ പിന്തുണയും ലഭ്യമാക്കുമെന്നു അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു.
പുലിയെ സുരക്ഷിതമായി പിടികൂടുന്നതുവരെ വനംവകുപ്പിന്റെ നിരീക്ഷണം തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിച്ച് അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രൻ, വൈസ് പ്രസിഡന്റ് കെ. നാരായണൻ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു. പ്രദേശത്തെ സാഹചര്യം നിരന്തരം വിലയിരുത്തി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
