ഗോവയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ വിലപിടിപ്പുള്ള ട്രൈപോഡ് തകർത്തതായും ജീവനക്കാർ മോശമായി പെരുമാറിയതായും എയർ ഇന്ത്യ എക്സ്പ്രസിനെതിരെ യാത്രക്കാരന്റെ പരാതി. ഫ്രീലാൻസ് ഫിലിം മേക്കറായ സമീർ പഞ്ചാബിയാണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ജൂലൈ 20നായിരുന്നു സംഭവം. വാടകയ്ക്കെടുത്ത 55,000 രൂപ വിലമതിക്കുന്ന ഉപകരണം വളരെ പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതാണെന്നും ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും ചെക്ക് ഇൻ സമയത്ത് സമീർ ഗ്രൗണ്ട് സ്റ്റാഫിനോട് പ്രത്യേകം അഭ്യർഥിച്ചിരുന്നു. എന്നാൽ മുംബൈയിലെത്തി ലഗേജ് കൈപ്പറ്റിയപ്പോൾ ട്രൈപോഡ് പൂർണമായും ത തകർന്ന നിലയിലായിരുന്നു.
തുടർന്ന് കസ്റ്റമർ സർവീസ് ഡെസ്കിൽ പരാതിപ്പെട്ട സമീറിനെ 3 മണിക്കൂറോളം കാത്തുനിർത്തുകയും ജീവനക്കാർ അപമര്യാദയായി പെരുമാറുകയും ചെയ്തതായി അദ്ദേഹം ആരോപിക്കുന്നു. കമ്പനിയുടെ പോളിസി അനുസരിച്ച് 5,000 രൂപ മാത്രമേ നഷ്ടപരിഹാരമായി നൽകാൻ കഴിയൂ എന്നാണ് ജീവനക്കാർ വ്യക്തമാക്കിയത്.
ലഗേജുകൾ ജീവനക്കാർ വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ കാണിച്ചുകൊടുത്തപ്പോൾ, “ഇങ്ങനെയൊക്കെ തന്നെയാണ് ലഗേജ് കയറ്റുന്നത്” എന്നായിരുന്നു എയർലൈൻ ജീവനക്കാരന്റെ മറുപടി! വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായതോടെ എയർ ഇന്ത്യ ഖേദം പ്രകടിപ്പിക്കുകയും വിഷയം പരിശോധിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.
