‘അമ്മ’യില്‍ ഇനിയെന്ത്? ശ്വേത മേനോന്‍റെ ഹര്‍ജി ഇന്ന് വീണ്ടും കോടതിയില്‍

കൊച്ചി: അഡ്‌ഹോക് കമ്മിറ്റിക്കെതിരേ ‘അമ്മ’ സംഘടന പ്രസിഡന്‍റ് ശ്വേത മേനോന്‍ നല്‍കിയ ഹര്‍ജി എറണാകുളം മുന്‍സിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ കക്ഷിചേരാന്‍ ആവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ അപേക്ഷയിലും ഇന്ന് വാദം നടക്കും. അന്‍സിബയെ കക്ഷിചേര്‍ക്കരുത് എന്നാണ് ശ്വേതയുടെ നിലപാട്.

അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ നിന്നും പിന്മാറുന്നതായി രമേഷ് പിഷാരടി കോടതിയെ അറിയിച്ചിരുന്നു. നിയമപോരാട്ടത്തില്‍ ഇനി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് പിഷാരടിയുടെ അഭിഭാഷകന്‍ മുഖേനെയാണ് കോടതിയെ അറിയിച്ചത്. കേസില്‍ ശ്വേത മേനോന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് സത്യവാഗ്മൂലവും രമേഷ് പിഷാരടി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അതേസമയം, ജനറല്‍ ബോഡി യോഗത്തിനിടെ ശ്വേത മേനോന്‍ രാജി പ്രഖ്യാപിച്ച് പോയതിന് പിന്നാലെയായിരുന്നു സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി രമേഷ് പിഷാരടി കണ്‍വീനറായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. എന്നാല്‍ സംഘടനയുടെ ബൈലോ പ്രകാരം ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ഹര്‍ജി പരിഗണിച്ച കോടതി അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും കണ്‍വീനറായ രമേശ് പിഷാരടിയെ എതിര്‍കക്ഷിയാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേസില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്‍റെ നിലപാട് രമേഷ് പിഷാരടി കോടതിയെ അറിയിച്ചത്.

Related posts

Leave a Comment