ഉടുമ്പൻചോല: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ വിമർശനവുമായി മുൻമന്ത്രി എം.എം. മണി. നിലവിലുള്ള ജലനിരപ്പ് ഉയർത്താൻ കേരളം ഒരിക്കലും അനുമതി നൽകില്ലെന്നും തമിഴ്നാട് സർക്കാർ തീരുമാനം എടുത്ത് അവിടെ വയ്ക്കാനേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാടിന് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന അളവിൽ വെള്ളം നൽകാൻ കേരളം തയ്യാറാണെങ്കിലും സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ജീവനും പരമപ്രാധാന്യം നൽകുമെന്നും എം.എം. മണി വ്യക്തമാക്കി.
ഇടുക്കി ജില്ലയിലെ മൂന്ന് താലൂക്കുകൾ തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെയും അദ്ദേഹം ശക്തമായി വിമർശിച്ചു. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവ തള്ളിക്കളയണമെന്നും അദ്ദേഹം പ്രതികരിച്ചു.
