ലണ്ടൻ: തുടർച്ചയായ പരിക്കുകളെ തുടർന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോൺ ടേണർ വിരമിച്ചു. തന്റെ 25-ാം വയസിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 2024-ൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ രണ്ട് ടി20, ഏകദിന മത്സരങ്ങൾ കളിച്ചതിനു പിന്നാലെ താരത്തിന് ടീമിൽനിന്നു പുറത്തുപോകേണ്ടി വന്നിരുന്നു.
അതിനുശേഷവും പരിക്കുകൾ വേട്ടയാടിയതോടെ ക്രിക്കറ്റ് തുടർന്നുപോകാൻ സാധിക്കാത്ത സാഹചര്യമുണ്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ജനിച്ച ടേണർ ആഭ്യന്തര ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനങ്ങളിലൂടെയാണ് ഇംഗ്ലണ്ട് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. 2025 ജൂണിനു ശേഷം താരം ഒരു ഫോർമാറ്റിലും കളിച്ചിട്ടില്ല.
2025ൽ ആഭ്യന്തര ടി20 മത്സരത്തിലാണ് ഒടുവിൽ ഇറങ്ങിയത്. വിവിധ ഫോർമാറ്റുകളിൽ 53 മത്സരങ്ങൾ കളിച്ച ടേണർ 97 വിക്കറ്റുകളാണ് ആകെ നേടിയത്. 2021 ൽ റോയൽ ലണ്ടൻ കപ്പിൽ അരങ്ങേറിയ താരം മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്കിന്റെ വിക്കറ്റ് വീഴ്ത്തിയാണു തുടങ്ങിയത്. ആറ് കൗണ്ടി മത്സരങ്ങളിൽ 16 വിക്കറ്റുകളുമായി തിളങ്ങിയതോടെ ഇംഗ്ലണ്ട് ടീമിലേക്കുള്ള വഴി തുറന്നു.
