ഷോപ്പിംഗ് മാളിനുള്ളിൽ വീണു പരിക്കേറ്റ അഞ്ചുവയസ്സുകാരിയായ മകൾക്ക് നൽകിയ അടിയന്തര പരിചരണവും, തൊട്ടടുത്ത ദിവസം വീട്ടിലേക്ക് വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ച ദുബായ് മോൾ ജീവനക്കാരുടെ നടപടിയും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ദുബായിൽ താമസിക്കുന്ന രവി ചൗഹാൻ എന്ന പ്രവാസിയാണ് മാൾ ഓഫ് ദി എമിറേറ്റ്സിലെ ജീവനക്കാരിൽ നിന്ന് തനിക്കുണ്ടായ വേറിട്ട അനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്.
മകൾ അധീരയ്ക്കൊപ്പം മാൾ ഓഫ് ദി എമിറേറ്റ്സിൽ എസ്കലേറ്ററിന് സമീപത്തുകൂടി നടക്കുമ്പോഴാണ് സംഭവം. അബദ്ധത്തിൽ കാൽവഴുതി വീണ കുട്ടിയുടെ ശരീരത്തിൽ ചെറിയ പോറലേറ്റു. ഇതുകണ്ട ഉടൻതന്നെ മാളിലെ സെക്യൂരിറ്റി ടീം ഓടിയെത്തുകയും പ്രാഥമിക ചികിത്സ നൽകി മുറിവിൽ ബാൻഡേജ് ഇടുകയും ചെയ്തു. അതോടൊപ്പം കരഞ്ഞ കുട്ടിയെ ആശ്വസിപ്പിക്കാനായി അവർ മിഠായിയും സമ്മാനിച്ചു. തുടർന്ന് കുട്ടി സാധാരണ നിലയിലായ ശേഷമാണ് കുടുംബം ഷോപ്പിംഗ് പൂർത്തിയാക്കി മടങ്ങിയത്.
എന്നാൽ കുടുംബത്തെ അത്ഭുതപ്പെടുത്തിയത് തൊട്ടടുത്ത ദിവസം ലഭിച്ച ഒരു ഫോൺ കോളാണ്. മാൾ ഓഫ് ദി എമിറേറ്റ്സിന്റെ കസ്റ്റമർ സർവീസ് വിഭാഗത്തിൽ നിന്ന് ഫോണിൽ വിളിച്ച് കുട്ടിയുടെ ആരോഗ്യസ്ഥിതിയും സുഖവിവരങ്ങളും അന്വേഷിച്ചു. കുട്ടി അധീരയോട് ജീവനക്കാർ നേരിട്ട് സംസാരിക്കുകയും ചെയ്തു. ഇത്തരം ഒരു കരുതലോടെയുള്ള സമീപനം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് രവി ചൗഹാൻ പറഞ്ഞു.
ദുബായിയുടെ ആഡംബരത്തെക്കുറിച്ചും കൂറ്റൻ കെട്ടിടങ്ങളെക്കുറിച്ചും ലോകം സംസാരിക്കുമ്പോഴും, ഇത്തരം ചെറിയ മാനുഷിക മൂല്യങ്ങളും കരുതലുമാണ് ഈ നഗരത്തെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് രവി ചൗഹാൻ വികാരഭരിതനായി കുറിച്ചു. ദുബായിയോടുള്ള സ്നേഹവും ബഹുമാനവും ഇരട്ടിയാക്കാൻ ഈ കൊച്ചു സംഭവം കാരണമായെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കി.
വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് ദുബായിലെ ജീവനക്കാരുടെ പ്രവൃത്തിക്ക് പ്രശംസയുമായി രംഗത്തെത്തിയത്. “ദുബായ് ആരെയും നിരാശപ്പെടുത്തില്ല” എന്നും, “യു.എ.ഇയിലെ സേവന നിലവാരം ലോകത്ത് തന്നെ ഏറ്റവും മികച്ചതാണ്” എന്നും നെറ്റിസൺസ് കമന്റ് ചെയ്തു. സമാനമായ അനുഭവം സൗദി അറേബ്യയിലും തനിക്കുണ്ടായിട്ടുണ്ടെന്ന് മറ്റൊരു ഉപയോക്താവ് പങ്കുവെച്ചു.
