തലശേരി: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടന്ന തലശേരി വ്യാപാരി വ്യവസായി വെൽഫേർ സഹകരണ സംഘം സെക്രട്ടറി സ്വകാര്യ ബാങ്കിൽ പണയംവച്ചത് അരക്കോടിയുടെ സ്വർണാഭരണങ്ങൾ. സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായി റിമാന്ഡിൽ കഴിയുന്ന സംഘം സെക്രട്ടറി പിണറായി പടന്നക്കര കുന്നോത്തെ സുജാലയത്തിൽ കെ.സി. ജ്യോജീഷാണ് ഒരു സ്വകാര്യ ഫിനാൻസിൽ മാത്രം അരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ പണയംവച്ചതായി പോലിസ് കണ്ടെത്തിയിട്ടുള്ളത്.
പണയ പണ്ടമെടുക്കാൻ അനുമതിയില്ലാത്ത സംഘത്തിലെ സെക്രട്ടറിയായ ജ്യോജിഷ് വളരെ ആസൂത്രിതമായാണ് അരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ നിക്ഷേപകരിൽ നിന്ന് സ്വീകരിച്ചത്.ജ്യോജിഷിന് ആറ് ബാങ്കുകളിൽ അക്കൗണ്ടുള്ളതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മൂന്ന് സഹകരണ ബാങ്കുകളിലും മൂന്ന് ന്യൂജൻ ബാങ്കുകളിലുമാണ് അക്കൗണ്ടുകൾ. ആറ് അക്കൗണ്ടുകളും പോലിസ് മരവിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചുവരികയാണ്.
കോടതിയുടെ അനുമതിയോടെ സഹകരണ സംഘത്തിന്റെ പൂട്ട് തകർത്ത് പോലിസ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ ലോക്കർ തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഫയലുകളും മറ്റ് രേഖകളും വലിച്ചെറിഞ്ഞ നിലയിലായിരുന്നു.തെളിവെടുപ്പ് നടത്താൻ കസ്റ്റഡിയിൽ വാങ്ങിയെങ്കിലും വൈദ്യപരിശോധനയിൽ രക്തസമ്മർദം ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പ്രതിയുടെ സാന്നിധ്യത്തിലുള്ള പരിശോധന ഉപേക്ഷിക്കുകയായിരുന്നു.
തുടർന്നാണ് കോടതിയിൽ നിന്ന് സർച്ച് വാറണ്ട് വാങ്ങി സ്ഥാപനത്തിൽ പരിശോധന നടത്തിയത്. പഴയ ഒരു ലാപ്ടോപ്പും ഏതാനും ചില രേഖകളം മാത്രമാണ് റെയ്ഡിൽ പോലിസിന് ലഭിച്ചുള്ളൂ. വിലപ്പെട്ട രേഖകൾ സ്ഥാപനത്തിൽ നിന്ന് കടത്തിയ നിലയിലാണുള്ളത്. ഇത് കണ്ടെത്താനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. ആരോഗ്യ നില മെച്ചപ്പെടുന്ന മുറയ്ക്ക് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിപ്പെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.
