റോഡുകളിലെ കുഴികൾ കണ്ടെത്തുക മാത്രമല്ല, അത് അടയ്ക്കാൻ ഉത്തരവാദിയായ കരാറുകാരൻ ആരാണെന്നു വരെ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്തുന്ന വിപ്ലവകരമായ എഐ സാങ്കേതികവിദ്യ വികസിപ്പിച്ച് ബംഗളൂരു സ്വദേശിയായ എൻജിനീയർ. ഗൗരവ് സെൻ എന്ന എൻജിനീയറാണ് ഡാഷ്ക്യാം, ജിപിഎസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ സമയോചിതമായി കോർത്തിണക്കി ഈ പുതിയ ആപ്പ് നിർമിച്ചത്. ചാറ്റ്ജിപിടി ഇന്ത്യയുമായി ചേർന്ന് തയ്യാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
കാറിൽ ഘടിപ്പിച്ച ഡാഷ്ക്യാമും ആക്സിലറോമീറ്ററും ഉപയോഗിച്ച് വാഹനം ഓടിക്കുമ്പോൾ തന്നെ റോഡിലെ കുഴികളുടെ ദൃശ്യങ്ങളും സ്ഥാനവും ആപ്പ് ശേഖരിക്കും. എഐ വിഷൻ മോഡലുകൾ ഉപയോഗിച്ച് കുഴികളുടെ വലിപ്പം കൃത്യമായി തരംതിരിക്കാനും ഇതിന് സാധിക്കും. ദൂരെയോ വേഗത്തിലോ പോകുമ്പോൾ സ്പീഡ് ബ്രേക്കറാണോ കുഴിയാണോ എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ പോലും ഈ സിസ്റ്റം കൃത്യമായ വിവരങ്ങൾ നൽകുന്നു.
റോഡിലെ കുഴികൾ കണ്ടെത്തുക എന്നതിനപ്പുറം അത് നന്നാക്കാൻ ബാധ്യതയുള്ളയാളെ കണ്ടെത്തുകയാണ് ഈ ആപ്പിന്റെ പ്രധാന പ്രത്യേകത. ഏകദേശം 2,900 സർക്കാർ ടെൻഡറുകളും കരാറുകളും വിശകലനം ചെയ്ത ശേഷമാണ് ഓരോ റോഡും നിർമ്മിച്ച കരാറുകാരൻ, കരാറിന്റെ ഗ്യാരന്റി കാലയളവ്, ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിവരെ ആപ്പ് കൃത്യമായി തിരിച്ചറിയുന്നത്. ചിത്രവും കൃത്യമായ ലൊക്കേഷനും ടെൻഡർ നമ്പറും അടങ്ങുന്ന വിവരങ്ങൾ വെറും 4 സെക്കൻഡിനുള്ളിൽ ഈ ആപ്പ് നൽകും.
തന്റെ ഓഫീസിലേക്കുള്ള യാത്രാമധ്യേ നടത്തിയ പരീക്ഷണത്തിൽ 12 കുഴികളാണ് ആപ്പ് കണ്ടെത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾക്കും പരാതി നൽകാൻ ആവശ്യമായ വ്യക്തമായ തെളിവുകൾ ഇതോടെ യാത്രക്കാർക്ക് ലഭിക്കും. രാജ്യത്തുടനീളമുള്ള റോഡ് യാത്രക്കാരുടെ വലിയൊരു ദുരിതത്തിന് പരിഹാരം കാണാൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച ഗൗരവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.
