ആലപ്പുഴ: മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ കടന്നാക്രമിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വ്യക്തിശുദ്ധിയില്ലാത്ത ഒരു പരനാറിയാണ് ഗണേഷ്കുമാർ. ഉമ്മൻചാണ്ടിയെ ചതിച്ചതിനും ഒറ്റിക്കൊടുത്തതിനുമാണ് അദ്ദേഹത്തിന് കഴിഞ്ഞതവണ മന്ത്രിസ്ഥാനം ലഭിച്ചത്.
സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും അദ്ദേഹം ഒട്ടും കൊള്ളരുതാത്തവനാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. എസ്എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇടതുപക്ഷത്തിന് തുടർച്ചയായി മൂന്നാം തവണ അധികാരത്തിലെത്താൻ കഴിയാതെ പോയതിന് കാരണം ഭരണത്തിലെ വീഴ്ചകളും അധികാരമോഹികളായ നേതാക്കളുമാണ്.
ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും നേതാക്കളുടെ ധാർഷ്ട്യവും ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് ആക്കം കൂട്ടിയെന്നും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ മാത്രം കെട്ടിവയ്ക്കാനുള്ള ശ്രമം ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിണറായി വിജയനെ നേരിട്ട് എതിർക്കാൻ മടിയുള്ളവരാണ് തനിക്കെതിരെ തിരിയുന്നതെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയൻ തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്തുതന്നിട്ടില്ലെങ്കിലും അദ്ദേഹത്തെ താൻ ഒരിക്കലും തള്ളിപ്പറയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
