തളിപ്പറമ്പ്: ക്ഷേത്രത്തില്‍ മോഷണം നടത്തുന്ന കള്ളൻ പൊലിസ് പിടിയിലായി. പയ്യന്നൂര്‍ അന്നൂര്‍ പുതിയങ്കാവിലെ വി.എം. വിപിന്‍കുമാര്‍ (39)നെയാണ് തളിപ്പറമ്പ് എസ്ഐ സി.ജി. സാംസണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇന്നലെ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ തൊഴാനെത്തിയ ജോത്സ്യന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. ചിറ്റാരിക്കല്‍ സ്വദേശി തവളക്കുണ്ടിലെ ആലയില്‍ പടിഞ്ഞാറേവീട്ടില്‍ സജിന്‍ മോഹ(36)ന്റെ 27,000 രൂപ വിലവരുന്ന ഫോണാണ് മോഷണം പോയത്.
ഇന്നലെ രാവിലെ പത്തരക്കും 11 നും ഇടയിലാണ് മോഷണം നടന്നത്. ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ച മൊബൈലാണ് മോഷ്ടിക്കപ്പെട്ടത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ക്ഷേത്രങ്ങളില്‍ അകത്തുകയറാന്‍ വേണ്ടി ഷര്‍ട്ട് അഴിച്ചുവെക്കുന്നവരുടെ പോക്കറ്റിലുള്ള സാധനങ്ങളാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്.
തൃച്ചംബരംക്ഷേത്രം, കാഞ്ഞിരങ്ങാട്, പയ്യന്നൂര്‍ സുബ്രമണ്യസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ ഇയാല്‍ ഭക്തരുടെ സാധനങ്ങള്‍ മോഷ്ടിച്ചതായി പൊലിസ് പറഞ്ഞു. എസ്ഐ മനോജ്, എഎസ്ഐ ഇബ്രാഹിം സീരകത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
