ചുടുകനത്തു; ഉച്ചസമയത്തും പുറത്തിറങ്ങാനാകാതെ…

PKD-CHUDUവടക്കഞ്ചേരി: ചുടുകനത്തോടെ ഉച്ചസമയം പുറത്തിറങ്ങാനാകാത്ത സ്ഥിതിയായി. അത്യുഷ്ണവുപം വരണ്ടകാറ്റും സഹിക്കാനാകുന്നില്ല. രാവിലെ പതിനൊന്നോടെ ചൂടുയര്‍ന്ന് പിന്നെ വൈകുന്നേരം നാലുകഴിയണം ചൂടിനു ശമനമാകാന്‍. കുംഭം പകുതിയായിട്ടും വേനല്‍മഴ വൈകുന്നത് ജലസ്രോതസുകളെല്ലാം വറ്റിവരളാന്‍ കാരണമായി. മംഗലം, കരിപ്പാലി തുടങ്ങിയ പുഴകള്‍ പലതും വറ്റി. പുഴയിലെ തടയണകളില്‍ മാത്രമാണ് കുറച്ചുവെള്ളം കെട്ടിനില്ക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പോഴേ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കിഴക്കഞ്ചേരി കവിളുപ്പാറ ആദിവാസി കോളനിക്കാര്‍ കുടിവെള്ളം കിട്ടാതെ വലയുന്ന സ്ഥിതിയുണ്ട്. കോളനിക്കു താഴെയുള്ള കാട്ടുചോലയില്‍ കുഴിയുണ്ടാക്കി ഊറിവരുന്ന വെള്ളമാണ് കുടിക്കാനും കുളിക്കാനും തുണികഴുകാനുമൊക്കെ ഉപയോഗിക്കുന്നത്.

ഏതാനും ആഴ്ചകൂടി കഴിഞ്ഞാല്‍ ഈ വെള്ളവും വറ്റുമെന്നു കോളനിക്കാര്‍ പറയുന്നു. വാഹനത്തില്‍ വെള്ളം കൊണ്ടുവന്നാണ് കരിങ്കയം നന്നങ്ങാടിയിലെ കുടുംബങ്ങള്‍ കഴിയുന്നത്. വണ്ടി വാടകയിനത്തില്‍തന്നെ ഇവര്‍ക്ക് വലിയൊരു തുക ദിവസവും വരുന്നു്. മംഗലംഡാമിലെ ജലനിരപ്പും താഴ്ന്നു. എങ്കിലും മുന്‍ വര്‍ഷത്തേതിനേക്കാള്‍ വെള്ളമുണ്ടെന്നാണ് ജലസേചനവകുപ്പ് അധികൃതര്‍ പറയുന്നത്. ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം പകല്‍സമയത്തെ കാറ്റ് അഗ്്‌നിശമന സേനയുടെയും പണികൂട്ടുന്നുണ്ട്. ദിവസവും വരുന്ന തീപിടിത്ത കോളുകളുടെ എണ്ണം പെട്ടെന്ന് ഉയര്‍ന്നതായി വടക്കഞ്ചേരി ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.

റോഡരികില്‍ ഉണങ്ങിനില്ക്കുന്ന പുല്ലിനും ചപ്പുചവറുകള്‍ക്കും തീവച്ച് സാമൂഹ്യവിരുദ്ധരും ഫയര്‍ഫോഴ്‌സിന്റെ പണി കൂട്ടുന്നുണ്ട്. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണുപണി നടക്കുന്നതിനാല്‍ ദേശീയപാത വഴിയുള്ള യാത്ര ദുസഹമാണ്. ചൂടിനൊപ്പം പൊടിയുമായി റോഡിന്റെ ഇരുവശവും താമസിക്കുന്നവര്‍ക്ക് പനിയും ചുമയും മറ്റു അസ്വസ്ഥതകളും പടരുന്നുണ്ട്. ഈ റൂട്ടിലെ സ്ഥിരമായി യാത്രചെയ്യുന്നവരും ഏറെ ബുദ്ധിമുട്ടുകയാണ്.

Related posts