ചെറുപുഴ ചെക്ക്ഡാം കം ട്രാക്ടര്‍ വേ പ്രവൃത്തി പുരോഗമിക്കുന്നു

knr-damചെറുപുഴ: ചെറുപുഴയില്‍ കാര്യങ്കോടു പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന ചെക്ക് ഡാം കം ട്രാക്ടര്‍വേയുടെ പ്രവൃത്തി പുരോഗമിക്കുന്നു. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ പ്രദേശങ്ങളുമായി എളുപ്പത്തില്‍ ബന്ധപ്പെടാനാകും. കമ്പിപ്പാലത്തിനു സമീപം ചെക്ക് ഡാം അനുവദിക്കണമെന്ന് 2007 മുതല്‍ പ്രദേശ വാസികള്‍ ആവശ്യപ്പെടുന്നതാണ്.ഇതിനു സമീപത്തായി ചെറുപുഴ പുതിയ പാലം, കോല്ലാട പാലം, നെടുങ്കലല്‍ പാലം എന്നിവയുടെ പ്രവൃത്തി നേരത്തെ തുടങ്ങിയതു കാരണം ചെക്ക് ഡാം നിര്‍മാണം വൈകി. കഴിഞ്ഞ വര്‍ഷം മന്ത്രി പി.ജെ. ജോസഫാണ് ചെക്ക് ഡാമിന് തറക്കല്ലിട്ടത്. പിന്നീട് പണികള്‍ തുടങ്ങിയെങ്കിലും മഴ തിരിച്ചടിയായി.

11.50 കോടി രൂപ ചെലവില്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് നിര്‍മാണം. ചെക്ക് ഡാമിന് ഏഴു സ്പാനുകളാണുള്ളത്. ട്രാക്ടര്‍വേയ്ക്ക് ആറു മീറ്റര്‍ വീതിയുണ്ടാകും. 15 അടി ഉയരത്തിലാണ് ചെക്ക് ഡാം നിര്‍മിക്കുക. ചെക്ക് ഡാമിന് മുകളിലെ ട്രാക്ടര്‍വേയുടെ തൂണുകളുടെ പ്രവൃത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.കാര്യങ്കോടു പുഴയിലും തീര പ്രദേശങ്ങളിലും ജല ലഭ്യത വര്‍ദ്ധിക്കുന്നതിന് ചെക്ക് ഡാം ഇടയാക്കും. കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യം വച്ചാണ് ചെക്ക് ഡാമിന്റെ നിര്‍മാണം.

വേനല്‍ക്കാലത്ത് നീരൊഴുക്ക് തീരെ കുറയുന്ന കാര്യങ്കോടു പുഴയ്ക്ക് പുതുജീവന്‍ നല്കാനും ചെക്ക് ഡാമിനു കഴിയുമെന്ന വിശ്വാസത്തിലാണ് അധികൃതരും നാട്ടുകാരും.ചെക്ക് ഡാമിനൊപ്പം ട്രാക്ടര്‍ വേയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അഞ്ചു പതിറ്റാണ്ടിലേറെ ഇരുകരകളിലേയും ജനങ്ങള്‍ ആശ്രയിച്ചിരുന്ന ചെറുപുഴ തൂക്കു പാലം ഓര്‍മയാകും.ഇതിനിടെ തൂക്കുപാലം സംരക്ഷിക്കണമെന്ന ആവശ്യവുമായി ചില സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ചെക്ക് ഡാം മുതല്‍ മുകളിലേയ്ക്ക് ഇരുനൂറു മീറ്ററോളം പുഴയുടെ സൈഡ് ഭിത്തി കെട്ടി സംരക്ഷിക്കുന്നതിനും ഇവിടെ കുട്ടികളുടെ പാര്‍ക്ക് നിര്‍മിക്കുന്നതിനും ആലോചനകള്‍ നടന്നു വരുന്നു.ജലവിഭവ വകുപ്പ് ഇതു സംബന്ധിച്ച് കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി ചെറുപുഴയിലെത്തി പദ്ധതി പ്രദേശത്ത് സര്‍വേ നടത്തിയിരുന്നു.

Related posts