പിന്നോട്ടില്ല! മത്സരിക്കില്ലെന്നു കത്ത് കൊടുത്തിട്ടില്ല; പ്രായാധിക്യത്തിന്റെ പേരുപറഞ്ഞ് മാറി നില്‍ക്കാന്‍ വി.എസ് തയ്യാറല്ലെന്ന് വ്യക്തമായ സൂചന

VSഎം.ജെ.ശ്രീജിത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വി.എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വി.എസിന്റെ ഓഫീസ്. തര്‍ക്കമുണ്ടെങ്കില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് വി.എസ് കത്ത് നല്‍കിയതായ വാര്‍ത്തകള്‍ വന്നിരുന്നു. ഇതു വലിയ വിവാദമായി മാറിയ സാഹചര്യത്തിലാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തന്നെ ഇക്കാര്യം നിഷേധിച്ചുകൊണ്ട് രാഷ്ട്രദീപികയോട് പറഞ്ഞത്. പ്രായാധിക്യത്തിന്റെ പേരുപറഞ്ഞ് മാറി നില്‍ക്കാന്‍ വി.എസ് തയ്യാറല്ലെന്ന് വ്യക്തമായ സൂചന തന്നെയാണ് അദ്ദേഹം അടുത്ത വൃത്തങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് സംസ്ഥാനത്ത് അനാവശ്യ ചര്‍ച്ചകള്‍ ഉയരുന്നതില്‍ വി.എസ് അസ്വസ്ഥനാണ്. കഴിഞ്ഞ തവണത്തെപ്പോലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉയര്‍ന്നാല്‍ ഇടതുപക്ഷത്തിന്റെ സാധ്യതകളെ അതു ബാധിക്കുമെന്ന് അറിയാവുന്ന വിഎസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ നിന്ന് തത്കാലം മാറി നില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് സംസ്ഥാന കമ്മറ്റിയില്‍ തീരുമാനമുണ്ടായ ശേഷം ഇതേക്കുറിച്ച് പ്രതികരിക്കാമെന്ന നിലപാടിലാണ് വി.എസ്. മത്സരിക്കുന്നത് സംബന്ധിച്ച് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞാല്‍ ഇക്കാര്യത്തിലുള്ള തന്റെ വ്യക്തമായ നിലപാട് വി.എസ് അറിയിക്കും.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ മെമ്പര്‍മാരായ പ്രകാശ് കാരാട്ട് എസ്. രാമചന്ദ്രന്‍പിള്ള എന്നിവര്‍ നാളത്തെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വി.എസില്ലാത്തതിനാല്‍ വി.എസിന് ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ അഭിപ്രായം പറയേണ്ട സാഹചര്യമില്ല. സംസ്ഥാനത്തെത്തുന്ന യെച്ചൂരി വിസുമായി ചര്‍ച്ച നടത്തും.

സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വ്യക്തമായ നിലപാട് വി.എസ് യെച്ചൂരിയോട് പറയും. അനാരോഗ്യത്തിന്റെ പേരുപറഞ്ഞ് മാറി നില്‍ക്കാനില്ലെന്ന ശക്തമായ സൂചന തന്നെ വി.എസ് നല്‍കും. വിജയസാധ്യതകള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടതിനാല്‍ ഇടതുപക്ഷത്തിന്റെ സാധ്യതകളെ ബാധിക്കുന്ന തീരുമാനങ്ങള്‍ക്ക് പാര്‍ട്ടി കേന്ദ്രനേതൃത്വം കൂട്ടുനില്‍ക്കരുതെന്ന അഭിപ്രായം വിഎസ് യെച്ചൂരിയെ അറിയിച്ചേക്കും. തന്റെ സ്ഥാനാര്‍ഥിത്വം കേന്ദ്രനേതൃത്വത്തിനു വിട്ടു നല്‍കുന്ന തന്ത്രപരമായ നിലപാടായിരിക്കും വി.എസ് സ്വീകരിക്കുക.

Related posts