വിസ്തൃതിയിലും വോട്ടര്‍മാരുടെ എണ്ണത്തിലും മുമ്പില്‍ പത്തനംതിട്ടയിലെ മണ്ഡലങ്ങള്‍

ALP-PATHANAMTHITTAപത്തനംതിട്ട:  കേരളത്തിലെ എ ല്ലാ ജില്ലകളെയും പിന്തള്ളി ജനസംഖ്യ മൈനസ് 3.2ല്‍ എത്തി നില്‍ക്കുന്ന പത്തനംതിട്ടയില്‍ നിയമസഭ മണ്ഡലങ്ങള്‍ കുറഞ്ഞുവെങ്കിലും മണ്ഡലവിസ്തീര്‍ണത്തിലും വോട്ടര്‍മാരുടെ എണ്ണത്തിലും മറ്റെല്ലാ സ്ഥലങ്ങളെയും കടത്തിവെട്ടും. ജില്ലയിലെ അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളിലും രണ്ടുലക്ഷത്തിലധികം വോട്ടര്‍മാരുണ്ട്. ഇതര ജില്ലകളില്‍ രണ്ടുലക്ഷത്തിലധികം വോട്ടര്‍മാരുള്ള മണ്ഡലങ്ങള്‍ വിരളമായ സ്ഥാനത്താണിത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളതും വിസ്തൃതിയില്‍ മുന്നില്‍ നില്‍ക്കുന്നതുമായ നിയോജകമണ്ഡലങ്ങള്‍ പത്തനംതിട്ടയിലെ ആറന്മുളയും കോന്നിയുമാണ്. തിരുവല്ലയിലും വോട്ടര്‍മാര്‍ രണ്ടുലക്ഷത്തിലധികമുണ്ട്. ജനസംഖ്യ അടിസ്ഥാനത്തില്‍ 2010ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി പ്രാബല്യത്തില്‍ വന്ന നിയമസഭ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാണ് 2011ലെ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.

2006ലെ തെരഞ്ഞെടുപ്പുവരെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ പൂര്‍ണമായും പന്തളം മണ്ഡലം ഭാഗികമായും പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെട്ടിരുന്നു. എട്ട് എംഎല്‍എമാര്‍ ജില്ലയ്ക്കുണ്ടായിരുന്ന സ്ഥാനത്ത് ഇത് അഞ്ചായി ചുരുങ്ങി. പത്തനംതിട്ട, കല്ലൂപ്പാറ, പന്തളം മണ്ഡലങ്ങളാണ് ഇല്ലാതായത്. ആറന്മുള, കോന്നി, റാന്നി, തിരുവല്ല, അടൂര്‍ എന്നിവയാണ് ജില്ലയില്‍ നിലവിലുള്ള മണ്ഡലങ്ങള്‍. ഇതില്‍ അടൂര്‍ സംവരണ മണ്ഡലവുമാണ്.

മുഖ്യധാര രാഷ്ട്രീയകക്ഷികളുടെ പ്രമുഖ നേതാക്കള്‍ അടക്കമുള്ളവര്‍ സീറ്റു തേടിയുള്ള നെട്ടോട്ടത്തില്‍ നാല് മണ്ഡലങ്ങളിലായി തളച്ചിടപ്പെടുകയാണ്. സിറ്റിംഗ് എംഎല്‍എമാര്‍ മത്സരരംഗം വിടാന്‍ ആഗ്രഹിക്കാത്ത സാഹചര്യത്തില്‍ ഇവരെ കൂടി ഉള്‍പ്പെടുത്തി മാത്രമേ സീറ്റു നിര്‍ണയ ചര്‍ച്ച മുമ്പോട്ടു പോകുകയുള്ളൂ. പ്രഥമ പരിഗണന സിറ്റിംഗ് എംഎല്‍എമാര്‍ക്കായതിനാല്‍ ഇരുമുന്നണികളിലും മത്സരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം ജില്ലയില്‍ സീറ്റ് ഉറപ്പിക്കാന്‍ നന്നേ ബുദ്ധിമുട്ടാണെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍.

നിയമസഭ മണ്ഡലങ്ങള്‍ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ ഇതുണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകള്‍ ഇത്ര ഗുരുതരമായിരിക്കുമെന്ന് മുഖ്യധാര നേതാക്കളും കരുതിയിരുന്നില്ലെന്നു പറയുന്നു. മണ്ഡല പരിധി താലൂക്കുകള്‍ കയറിയിറങ്ങിയും വിസ്തൃതിയിലുമായപ്പോഴും പരാതികള്‍ പൊതുവേ കുറവായിരുന്നു. ഡീ ലിമിറ്റേഷന്‍ കമ്മിറ്റി മുമ്പാകെ ശക്തമായ വാദമുഖങ്ങള്‍ പത്തനംതിട്ടയ്ക്കുവേണ്ടി ഉണ്ടായതുമില്ല. ഇതോടെ ജില്ലാ ആസ്ഥാനത്തിന്റെ പേരില്‍പോലും പത്തനംതിട്ടയില്‍ മണ്ഡലം ഇല്ലെന്നായി. പത്തനംതിട്ട എന്ന പേരില്‍ ഒരു ലോക്‌സഭ മണ്ഡലം പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ആശ്വാസം കൊള്ളുകയായിരുന്നു ഏറെപ്പേരും. ഇതോടൊപ്പം പുതിയ മണ്ഡലത്തിന്റെ ഘടനയും രാഷ്ട്രീയമായ നേട്ടവും ഒരു വിഭാഗം വിലയിരുത്തി.

പക്ഷേ ഒരു സീറ്റ് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ തങ്ങള്‍ തഴയപ്പെടുമെന്ന യാഥാര്‍ഥ്യം മനസിലാക്കാന്‍ പലരും വൈകി. ജില്ലയുടെ വികസന രംഗത്തും ഫണ്ടുകള്‍ കുറയാനും മണ്ഡലം പുനഃക്രമീകരണം കാരണമായി. എട്ട് എംഎല്‍എമാരുടെ ഫണ്ട് ലഭിച്ചിരുന്ന സ്ഥാനത്ത് അഞ്ചായി കുറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഫണ്ടു വിനിയോഗത്തില്‍ ഇതിന്റെ കുറവു കാണാനുമുണ്ട്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള നിയമസഭ മണ്ഡലം ആറന്മുളയാണ്.

ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം 2,24,329    വോട്ടര്‍മാരാണ് ആറന്മുളയിലുള്ളത്. കഴിഞ്ഞതവണയും സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടര്‍മാര്‍ ആറന്മുള നിയോജകമണ്ഡലത്തിലായിരുന്നു. ജില്ല ആസ്ഥാനമായ പത്തനംതിട്ടയും പഴയ ആറന്മുള, പത്തനംതിട്ട മണ്ഡലങ്ങളുടെ ഭാഗങ്ങളും പഴയ തിരുവല്ലയുടെ ഏതാനും ഭാഗങ്ങളും ഉള്‍പ്പെടെ കുമ്പഴ മുതല്‍ ഇരവിപേരൂര്‍ വരെയും തെക്കോട്ട് എംസി റോഡില്‍ കുളനട വരെയും നീളുന്നതാണ് മണ്ഡല അതിര്‍ത്തി.

വിസ്തീര്‍ണത്തില്‍ സംസ്ഥാനത്ത് മുമ്പിലുള്ള മണ്ഡലം കോന്നിയാണ്. കോന്നി, റാന്നി വനമേഖലയുടെ സിംഹഭാഗവും ഈ മണ്ഡലത്തിലാണ്. തെക്ക് ഏനാദിമംഗലത്തുനിന്നാരംഭിച്ച് വനമേഖലയിലൂടെ ചിറ്റാര്‍, മൂഴിയാര്‍ വഴി ഗവി വരെ നീളുന്നു ദൈര്‍ഘ്യം. പഴയ റാന്നി, അടൂര്‍ മണ്ഡല ഭാഗങ്ങള്‍ കൂടിിച്ചേര്‍ത്ത് കോന്നി മണ്ഡലം വിപുലീകരിക്കുകയായിരുന്നു. ഇത്തവണ 1,93,402 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. റാന്നിയില്‍  ഇത്തവണ 1,87,128 വോട്ടര്‍മാരാണുള്ളത്.

പഴയ കല്ലൂപ്പാറ, പത്തനംതിട്ട, ആറന്മുള മണ്ഡലത്തിന്റെ ഭാഗങ്ങള്‍ ചേര്‍ത്താണ് റാന്നി പുനഃസംഘടിപ്പിച്ചിരിക്കുന്നത്. പഴയ കല്ലൂപ്പാറയുടെ സിംഹഭാഗവും തിരുവല്ലയിലായപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം 2,04,582 ആയി. അടൂരിലേക്ക് പയ പന്തളത്തിന്റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. നിലവില്‍ 2,04,248 വോട്ടര്‍മാണ് മണ്ഡലത്തിലുള്ളത്.

Related posts